ഉത്തർപ്രദേശിലെ പിലിഭിത്തിൽ, സമൂസ വാങ്ങിയില്ല എന്ന പേരിൽ ഭർത്താവിനെ ഭാര്യയും അവരുടെ വീട്ടുകാരും ചേർന്ന് മർദിച്ചു. ഈ സംഭവത്തിൽ യുവാവിൻ്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ഓഗസ്റ്റ് 30-ന് ശിവമിനോട് ഭാര്യ സംഗീത സമൂസ വാങ്ങി വരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവം അത് മറന്നുപോയി. ഇതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സംഗീത സ്വന്തം വീട്ടുകാരെ വിളിച്ചുവരുത്തുകയും അടുത്ത ദിവസം ഒരു പഞ്ചായത്ത് കൂടുകയും ചെയ്തു. ഈ പഞ്ചായത്തിനിടെയാണ് ശിവമിനെയും കുടുംബത്തെയും സംഗീതയും അവരുടെ വീട്ടുകാരും ചേർന്ന് ആക്രമിച്ചത്.ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ ആളുകൾ തമ്മിൽ കലഹിക്കുന്നതും, ഉച്ചത്തിൽ സംസാരിക്കുന്നതും, കരയുന്നതും കാണാം. ചിലർ ഇവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.സംഘർഷത്തിൽ പരിക്കേറ്റ ശിവവും കുടുംബാംഗങ്ങളും ആശുപത്രിയിൽ ചികിത്സയിലാണ്. ശിവമിൻ്റെ അമ്മ വിജയ കുമാരി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ആദ്യമാണ് അനന്ത്പൂർ സ്വദേശിയായ ശിവം സംഗീതയെ വിവാഹം ചെയ്തത്.