നടൻ കൊല്ലം തുളസി തന്റെ ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞു. ഒരു കാലത്ത് ഗാന്ധിഭവനിലെ അന്തേവാസിയായിരുന്ന താൻ അനുഭവിച്ച വേദനകളാണ് അദ്ദേഹം ഒരു ചടങ്ങിൽ പങ്കുവെച്ചത്. ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചപ്പോൾ, തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ അഭയം തേടിയത് ഗാന്ധിഭവനിലാണെന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു.“നിങ്ങൾക്കറിയാത്ത ഒരു കാര്യമുണ്ട്, ഞാനൊരു ആറുമാസം ഇവിടെ ഗാന്ധിഭവനിൽ താമസിച്ചിരുന്നു. എനിക്കൊരു അനാഥത്വം തോന്നിയപ്പോൾ ഞാൻ സ്വയം ഇങ്ങോട്ടേക്കു വന്നു,” അദ്ദേഹം പറഞ്ഞു.താൻ സ്നേഹിച്ചു വളർത്തിയ മകൾ പോലും ഇന്ന് തനിക്ക് അന്യയാണെന്ന് കൊല്ലം തുളസി സങ്കടത്തോടെ ഓർത്തു. മരുമകനും മകളും ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. അവർക്ക് താൻ ഒരു ശല്യക്കാരനാണെന്നും ഫോണിൽ പോലും വിളിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകയും നാടക നടിയുമായ ലൗലിയുടെ അവസ്ഥയും അദ്ദേഹം വിശദീകരിച്ചു. മാതൃസ്നേഹം കാരണം സ്വന്തം അമ്മയെ ഉപേക്ഷിക്കാൻ തയ്യാറാകാത്തതുകൊണ്ട് ലൗലിയെ അവരുടെ ഭർത്താവും മക്കളും ഉപേക്ഷിച്ചു. മക്കളൊക്കെ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിലും, അമ്മയെ ഉപേക്ഷിക്കാൻ തയ്യാറാകാത്തതുകൊണ്ട് ലൗലി ഒറ്റപ്പെട്ടുപോയി. ഗാന്ധിഭവൻ അവർക്ക് താങ്ങും തണലുമായി മാറിയെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു.