കണ്ണൂർ: പഴയങ്ങാടിയിൽ അമ്മയ്‌ക്കൊപ്പം പുഴയിൽ കാണാതായ മൂന്നുവയസുകാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ മുതൽ പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അടുത്തില വയലപ്ര സ്വദേശി എം.വി. റീമയാണ് (30) മകൻ കൃശിവ് രാജിനെയും (കണ്ണൻ) കൊണ്ട് ശനിയാഴ്ച അർധരാത്രി ചെമ്പല്ലിക്കുണ്ട് ഭാഗത്ത് പുഴയിൽ ചാടിയത്. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നടത്തുക ഏറെ ശ്രമകരമാണ്. ഞായറാഴ്ച പകൽ മുഴുവൻ കുട്ടിയെ കണ്ടെത്താനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.ഭർതൃവീട്ടുകാരുമായി അകൽച്ചയിലായിരുന്ന റീമ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച മാതാപിതാക്കൾ വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങാൻപോയശേഷം രാത്രി പന്ത്രണ്ടരയോടെ മകൻ കൃശിവ് രാജിനെയും എടുത്ത് സ്കൂട്ടറിലാണു റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തിയത്. പാലത്തിലൂടെ കുട്ടിയുമായി നടക്കുന്നതു കണ്ട പ്രദേശവാസി കാര്യം തിരക്കാൻ എത്തുമ്പോഴേക്കും കുഞ്ഞുമായി പുഴയിൽ ചാടുകയായിരുന്നു.2015ൽ ആയിരുന്നു റീമയുടെയും ഇരിണാവ് സ്വദേശിയായ കമല്‍രാജിന്റെയും വിവാഹം. ഭർത്താവുമായി പിണങ്ങി കഴിയുന്ന റീമയോട് ഭര്‍ത്താവ് കമല്‍രാജ് മകനെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കുടുംബാംഗങ്ങളുമായി ഞായറാഴ്ച്ച വൈകിട്ട് ഒത്തുതീര്‍പ്പ്ചര്‍ച്ച നടക്കാന്‍ ഇരിക്കുകയാണ് യുവതി കുട്ടിയോടൊപ്പം പുഴയിലേക്ക് ചാടിയത്. കണ്ണപുരം പോലീസ് സ്റ്റേഷനില്‍ യുവതി മുമ്പ് ഭര്‍ത്താവിന്റെ പേരില്‍ ഗാർഹിക പീഡനത്തിന് പരാതിപ്പെട്ടിരുന്നു കൂടാതെ റീമയുടെ ഫോണില്‍ ഞങ്ങളുടെ മരണത്തിനു ഉത്തരവാദി ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാവുമാണെന്ന് ആത്മഹത്യ കുറിപ്പായി ഇംഗ്ലീഷില്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നു.