ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) മൃതദേഹം കേരളത്തിൽ എത്തിച്ച ശേഷം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ പോലീസിന്റെ കസ്റ്റഡിയിലാണ്. അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. സതീഷിന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.അതെ സമയം, ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ പോസ്റ്റുമോർട്ടം ഇന്നു ഷാർജയിൽ നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചാകും സംസ്കാരം നടത്തുക. ബന്ധുക്കൾ ആവശ്യപ്പെട്ടാൽ നാട്ടിലും പോസ്റ്റുമോർട്ടം നടത്തുന്ന കാര്യം പരിഗണിക്കാമെന്ന നിലപാടിലാണ് കേരള പൊലീസ്. യുവതിയുടെ ബന്ധുക്കൾ ചവറ തെക്കുംഭാഗം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ചവറ തെക്കുംഭാഗം ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. എട്ടംഗ സംഘമാകും അന്വേഷണം നടത്തുക. അതുല്യയുടെ മരണത്തിന് പിന്നാലെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഭർത്താവ് സതീഷിനെതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരുക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ തേടിയിരുന്നു.വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ ചവറ പൊലീസിൽ പരാതി നൽകിയത്. ഭർത്താവിന്റെ ക്രൂരതകൾക്ക് തെളിവായി യുവതി സഹോദരിക്ക് അയച്ച വിഡിയോയും പൊലീസിന് കൈമാറിയിട്ടുണ്ട്. വിഡിയോയ്‌ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളിൽ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുണ്ട്.