മലപ്പുറം: മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിൽ ചികിത്സ കിട്ടാതെ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ പതിനാലു മാസം പ്രായമുള്ള എസൻ എർഹാനാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ മൃതദേഹം കബറടക്കി.ഒരു വയസുകഴിഞ്ഞ കുഞ്ഞിന് ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നൽകിയത്. സമൂഹമാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്.