തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഐബി ഉദ്യോഗസ്ഥനായ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ. വ്യാജരേഖകളുണ്ടാക്കിയാണ് പ്രതി സുകാന്ത് യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കിയതെന്ന് പോലീസ് കണ്ടെത്തി. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി.ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് യുവതിയെ ഗർഭഛിദ്രം നടത്തിയത്. ഗർഭഛിദ്രം നടത്താനായി സുഹൃത്തായ മറ്റൊരു യുവതിയുടെ സഹായവും ഉണ്ടായിരുന്നുവെന്ന് പൊലീസിന് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചു. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി. മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.ഏകമകനാണ് സുകാന്ത്. സംഭവത്തിന് ശേഷം സുകാന്തും കുടുംബവും ഒളിവിലാണ്. കുടുംബം ഒളിവിൽ പോയ ശേഷം ഇവരുടെ വീട്ടിലുണ്ടായിരുന്ന വളർത്തുമൃഗങ്ങൾ ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയിലായിരുന്നു. ദുരിതം കണ്ട് പഞ്ചായത്ത് ഈ മൃഗങ്ങളെ ഏറ്റെടുത്തു.