കാസര്‍കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രി ഹോസ്റ്റലിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനി ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. കാസര്‍കോട് പാണത്തൂര്‍ സ്വദശി ചൈതന്യയാണ് മരിച്ചത്. മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു ചൈതന്യ. കഴിഞ്ഞ ഡിസംബർ ഏഴിനായിരുന്നു വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനമാണ് വിദ്യാർഥി മരിക്കാൻ കാരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ സംഭവത്തിൽ പ്രതിഷേധിച്ചിരുന്നു.ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന് പിന്നാലെ കാഞ്ഞങ്ങാട്ടെ മൻസൂര്‍ ആശുപത്രിക്ക് മുന്നിൽ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. വാര്‍ഡനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നത്. ചൈതന്യയെ വാര്‍ഡൻ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം.വിദ്യാർഥിക്ക് വയ്യാതെ വന്ന അവസ്ഥയിൽ പോലും ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ലെന്നും വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നുവെന്നും സഹപാഠികൾ ആരോപിച്ചു. ഇതിന്റെ മാനസിക സമ്മർദം താങ്ങാൻ കഴിയാതെ വന്നതോടെയാണ് ചൈതന്യ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈതന്യയെ ആദ്യം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. കോമയിലായ പെണ്‍കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.