തിരുവനന്തപുരം: അഫാൻ എന്ന ഇരുപത്തിമൂന്നുകാരന്റെ കൊടും ക്രൂരതയിൽ ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും ജന്മനാടിന്റെ യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. വീടുകളിലേക്ക് മൃതദേഹങ്ങൾ എത്തിച്ചപ്പോൾ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിപേർ വീടുകളിലേക്ക് എത്തി.അഫാന്റെ പെൺസുഹൃത്ത് ഫർസാനയുടെ സംസ്കാര ചടങ്ങുകളാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നത്. പൊതുദർശനത്തിന് ശേഷം ചിറയൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഫാർസാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയൻകീഴിലാണ്. പുതൂരിലേക്ക് കുടുംബം താമസം മാറിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ.പ്രതിയുടെ മുത്തശ്ശി സൽമാബീവി, സഹോദരൻ അഫ്‌സാൻ, അഫാന്റെ പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ സംസ്കാരം താഴെ പാങ്ങോട് മുസ്ലീം ജുമാ മസ്ജിദിലാണ് നടക്കുക. പാങ്ങോട്ടുള്ള വീട്ടിലേക്കാണ് സൽമാബീവിയുടേയും അഫ്‌സാന്റെയും മൃതദേഹം എത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും ഉൾപ്പടെ നിരവധിപേരാണ് അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെ എത്തിയത്. എസ്.എൻ. പുരം ചുള്ളാളത്തെ വസതിയിലേക്കാണ് ലത്തീഫിന്റേയും ഷാഹിദയുടേയും മൃതദേഹങ്ങൾ കൊണ്ടുവന്നത്.ഇന്നലെയാണ് വെഞ്ഞാറമൂട്ടിൽ ഇരുപത്തിമൂന്നുകാരനായ യുവാവ് പെൺസുഹൃത്തിനെയും സ്വന്തം സഹോദരനെയുമടക്കം അഞ്ചുപേരെ വെട്ടിക്കൊന്നത്. ഇയാളുടെ ആക്രമണത്തിനിരയായ പെറ്റമ്മ ഷമി മരണത്തോട് മല്ലടിച്ച് ആശുപത്രിയിലാണ്