തിരുവനന്തപുരം: കാമുകിയും സ്വന്തം സഹോദരനും ഉൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്. കൂട്ടക്കൊലക്ക് പിന്നാലെ താൻ വിഷം കഴിച്ചെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.സാമ്പത്തിക ബാധ്യതയാണ് കൊടുംക്രൂരതയിലേക്ക് നയിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞതിനെ തുടർന്ന് വൻ വലിയ സാമ്പത്തിക ബാദ്ധ്യതയാണ് കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരിലും നിന്നായി വൻതുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. കടബാദ്ധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.എന്നാൽ, പൊലീസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണോ അതോ പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതാണോ കൊലപാതകത്തിന് കാരണമെന്നതിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. കൊടുംക്രൂരതക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കിളിമാനൂർ സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ഉടൻ നടക്കും. കൊല്ലപ്പെട്ട അഞ്ചുപേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കുമെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം പേരുമലയിലും ആർ.എൽ പുരത്തും പാങ്ങോടുമായി മൂന്നുവീടുകളിലെ അഞ്ചുപേരെയാണ് അഫാൻ എന്ന 23കാരൻ കൊലപ്പെടുത്തിയത്. വെട്ടേറ്റ പ്രതിയുടെ ഉമ്മ ഷെമി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന, വാപ്പയുടെ ഉമ്മ സൽബാ ബീവി, പിതൃസഹോദരി ഷാഹിദ, ഭർത്താവ് ലത്തീഫ് എന്നിവരെയാണ് പ്രതി അഫാൻ കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്.കാമുകി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. പി.ജി വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട ഫർസാന. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് അഫാൻ ഫർസാനയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. വെഞ്ഞാറമൂട് സ്വദേശി തന്നെയായ ഫർസാനയും അഫാനയുമായി കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ല. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി അഫാന്റെ കൂടെപോയി എന്നാണ് വീട്ടുകാർ പറയുന്നത്. യുവാവിന്റെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തതാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.പിതാവിന്റെ മാതാവ് സൽമാ ബീവി ഉൾപ്പെടെയുള്ളവർ യുവാവിന്റെ പ്രണയബന്ധത്തെ എതിർത്തുവെന്നാണ് നാട്ടുകാർ സൂചിപ്പിക്കുന്നത്. പ്രതി ആദ്യം കൊലപ്പെടുത്തിയതും സൽമാ ബീവിയെ തന്നെയാണ്. അഫാന്റെ വീട്ടിലെ ഏത് കാര്യത്തിനും സഹകരിക്കുന്നവരാണ് അഫാന്റെ പിതാവിന്റെ സഹോദരനായ ലത്തീഫും ഭാര്യ ഷാഹിദയും. ഇവരിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണയും അഫാന് ലഭിച്ചില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും സൂചിപ്പിക്കുന്നു. തന്നെ വിശ്വസിച്ച് വന്ന ഫർസാന ഒറ്റയ്ക്കാകാതിരിക്കാനാണ് അവളെക്കൂടി കൊലപ്പെടുത്തുയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അഫാന്റെ വീട്ടിൽ നിന്ന് മന്തിയുടേയും സോഫ്റ്റ് ഡ്രിങ്കുകളുടേയും അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടടുത്തു. കൊലയ്ക്ക് മുൻപ് അഫാൻ അനിയന് മന്തി വാങ്ങിക്കൊടുത്തെന്നാണ് സൂചന.