കൽപറ്റ: വയനാട് കമ്പമലയിൽ തീയിട്ട സംഭവത്തിലെ പ്രതി സുധീഷിനെ പിടികൂടിയത് അതിസാഹസികമായിട്ടാണെന്ന് വംനവകുപ്പ് ഉദ്യോഗസ്ഥർ. രക്ഷപ്പെടാൻ പ്രതി സുധീഷ് ആനക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി, പിന്നാലെയെത്തിയവർ അപകടത്തിൽപെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വനത്തിനുള്ളിൽ നിന്ന് ആരോ തീ ഇടുന്നത് ആണെന്ന് കണ്ടെത്തുകയും, തുടർന്ന് വനം വകുപ്പ് സംഘം ഡി എഫ് ഒയുടെ നേതൃത്വത്തിൽ കാട്ടിൽ തിരച്ചിൽ നടത്തുന്നതിനിടയാണ് പ്രതിയെ കണ്ടെത്തിയത്. കഞ്ചാവ് നട്ടുവളർത്തിയത് ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായ സുധീഷ്.കമ്പമലയിൽ തീയിട്ട സംഭവത്തിൽ മുത്തുമാരി സ്വദേശി സുധീഷിനെ ഇന്ന് വൈകിട്ടോടെയാണ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്. തീപിടുത്തത്തില്‍ 12 ഹെക്ടറാണ് കത്തി നശിച്ചത്. തീയണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സ്വാഭാവികമായുളള തീപിടുത്തമല്ല, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.