പത്തനംതിട്ട: സിഐടിയു പ്രവർത്തകൻ ജിതിന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരുനാട് മഠത്തുംമൂഴിയിലെ കൊലപാതകത്തിലേക്ക് നയിച്ചത് രാഷ്ട്രീയ സംഘർഷമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ് വാക്കു തർക്കത്തിലും സംഘർഷത്തിലും ഏർപ്പെട്ടതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജില്ലയിലൊട്ടാകെ പൊലീസ് സുരക്ഷ ശക്തമാക്കി.ഇന്നലെ രാത്രിയാണ് പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ ജിതിൻ കുത്തേറ്റ് മരിച്ചത്. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേർക്കും പരിക്കുണ്ട്. അവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.