തിരുവനന്തപുരം: വർക്കലയിലെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെ മർദ്ദനം. വിനോദ സഞ്ചാരികളായ യുവാക്കൾക്ക് നേരെയാണ് മർദ്ദനമുണ്ടായത്. തുടർന്ന് പ്രതികൾ ഇവരുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുകയും ഇവരെ വിവസ്ത്രരാക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. ഇടവവെൺകുളം സ്വദേശിയായ ജാസിം മൻസിലിൽ ജാഷ് മോൻ(32) , വർക്കല ജനാർദ്ദനപുരം പാപനാശത്ത് പാറവിള വീട്ടിൽ വിഷ്ണു (31), മണമ്പൂർ തൊട്ടിക്കല്ല് നന്ദു( 29) എന്നിവറാൻ അറസ്റ്റിലായത്. അരിയൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്.ഈ മാസം 11 ന് ഉച്ചയ്ക്ക് 1.30ന് കാപ്പിൽ ബീച്ചിൽ വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബീച്ചിലെത്തിയ വർക്കല ചെമ്മരുതി സ്വദേശികളായ ബിജോയി (19), നന്ദു (18) എന്നിവരാണ് ആക്രമണത്തിനിരയായത്. യുവാക്കളെ വഴിയിൽ തടഞ്ഞ് മൂന്നംഗ സംഘം മർദിക്കുകയും ബിയർ ബോട്ടിൽ പൊട്ടിച്ച് കഴുത്തിന് ചേർത്ത് പിടിച്ച് ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയുമായിരുന്നു.പിന്നീട് യുവാക്കളെ അക്രമി സംഘം ക്രൂരമായി മർദ്ദിക്കുകയും നിർബന്ധപൂർവം വസ്ത്രങ്ങൾ അഴിച്ചു വാങ്ങി സമീപത്തുള്ള കായലിൽ എറിയുകയും ചെയ്തു. യുവാക്കളിൽ നിന്ന് 45,000 രൂപ വില വരുന്ന മൊബൈൽ ഫോൺ, 7500 രൂപ വില വരുന്ന ഹെൽമറ്റ്, 3000 രൂപ വിലവരുന്ന ഷൂസ് , 1400 രൂപയും മറ്റു രേഖകളുമടങ്ങിയ പഴ്സ് എന്നിവയാണ് പ്രതികൾ ഭീഷണിപ്പെടുത്തി കവർന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.