ഭോപ്പാൽ: ശാരീരികബന്ധമില്ലാതെ മറ്റൊരാളുമായി ഭാര്യ പ്രണയത്തിലാകുന്നതോ അടുപ്പമുണ്ടാകുന്നതോ അവിഹിതമായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ശാരീരികബന്ധത്തിൽ ഏർപ്പെട്ടുവെങ്കിൽ മാത്രമേ അതിനെ അവിഹിതമെന്ന് വിളിക്കാനാവൂ എന്ന് ജസ്റ്റിസ് ജി.എസ്. അലുവാലിയയുടെ ബെഞ്ച് വ്യക്തമാക്കി. ഭാര്യ മറ്റൊരാളുമായി പ്രണയത്തിലായതിനാൽ ജീവനാംശം നൽകാൻ അർഹതയില്ലെന്ന് കാണിച്ച് ഭർത്താവ് ഫയൽ ചെയ്ത ഹർജിയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.ഇടക്കാല ജീവനാംശമായി 4,000 രൂപ ഭാര്യയ്ക്ക് നല്‍കാന്‍ കുടുംബ കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്. എന്നാൽ ഭര്‍ത്താവിന്റെ തുച്ഛമായ വരുമാനം ജീവനാംശം നിഷേധിക്കുന്നതിനുള്ള കാരണമായി പരിഗണിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.ഭർത്താവിന്റെ വരുമാനത്തിൽ നിന്ന് ഭാര്യയ്ക്ക് 4,000 രൂപ ജീവനാംശം നല്‍കാന്‍ ചിന്ദ്‌വാഡ കുടുംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജ് മുൻപ് ഉത്തരവിട്ടിരുന്നു. എന്നാൽ തനിക്ക് 8,000 രൂപ മാത്രമേ വരുമാനമുള്ളൂവെന്നും അതുകൊണ്ട് ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതുകൂടാതെ, ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍, ഹര്‍ജിക്കാരന്‍ ഹാജരാക്കിയ സാലറി സര്‍ട്ടിഫിക്കറ്റിന് വിശ്വാസ്യതയില്ലെന്ന് കോടതി പറഞ്ഞു.