കൊച്ചി: ബീഫ് കറി കഴിച്ചതിന് പിന്നാലെ അവശനിലയിലായ 84കാരിയുടെ ശ്വാസകോശത്തിൽ നിന്ന് കിട്ടിയത് ഇറച്ചിയിലെ എല്ല്. കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കൊച്ചി സ്വദേശിനിയായ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുൻപ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് അവശത അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച വയോധികയുടെ ശ്വാസകോശത്തിൽ നിന്ന് 2 സെന്റി മീറ്ററോളം നീളമുള്ള ബീഫിന്റെ എല്ലാണ് ഇന്റർവെൻഷണൽ പൾമണോളജി മേധാവി ഡോ.ടിങ്കു ജോസഫ് നീക്കിയത്. റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെയാണ് എല്ലിന്റെ കഷ്ണം നീക്കിയത്. ചികിത്സ പൂർത്തിയാക്കിയ വയോധിക ആശുപത്രി വിട്ടു.