കൊച്ചി:കാക്കനാട് ഇൻഫോപാക്കിനടുത്ത് ഹെൽമറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഹോട്ടലിൽ നിർത്തിയ ബൈക്കിലെ ഹെൽമറ്റിനകത്ത് നിന്നാണ് ബീപ്പ് ശബ്ദം കേട്ടത്. ജനങ്ങളെ ബോംബ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്തിയിലാഴ്ത്തുന്നതിനാവാം ഇങ്ങനെ ഡിവൈസ് ഹെൽമെറ്റിൽ വെച്ചിരുന്നത് എന്ന നിഗമനത്തിലാണ് നിലവിൽ പോലീസ് എത്തിയിട്ടുള്ളത്.സ്ഥലത്ത് രാവിലെയും പൊലീസ് പരിശോധന നടന്നു. ഹെൽമറ്റിന് അകത്ത് പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആയിരുന്നു ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയത്. ഉപകരണം കണ്ടെത്തിയ ഹോട്ടലിന്റെ മുൻവശത്ത് പൊലീസ് സംഘം പരിശോധന തുടരുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഹെൽമറ്റ് ആരെങ്കിലും മറന്നു വച്ചതാണോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.ഇന്നലെ രാത്രി 11ഓടെയാണ് ഹോട്ടലിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളിൽ നിന്നാണ് ഹെല്‍മറ്റും അതിനുള്ളിലായി പ്ലാസ്റ്റിക് കണ്ടെയ്നറുള്ളിൽ ഇലക്ട്രോണിക് ഡിവൈസും കണ്ടെത്തിയത്. ബൈക്കിന്‍റെ ഉടമ ഹെല്‍മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്‍റെതല്ലെന്ന് പറഞ്ഞ് കടയുടമയുടെ സമീപമെത്തുകയായിരുന്നു. കടയുടമയും ഇത് തന്‍റെതല്ലെന്ന് പറഞ്ഞു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി.ഹെൽമറ്റിന്റെ ഉടമയാരെന്ന് അറിയാത്തതിനാൽ വിവരം ഉടൻ തെന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെതി ഇലക്ട്രോണിക് ഡിവൈസ് നിര്‍വീര്യമാക്കിയശേഷം കൊണ്ടുപോവുകയായിരുന്നു. ജനങ്ങളെ ബോംബ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്തിയിലാഴ്ത്തുന്നതിനായി ആരെങ്കിലും ചെയ്തതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നയാളുടെ ബൈക്കിലാണ് സാധനം കണ്ടെത്തിയതെന്നും പരിശോധന നടക്കുകയാണെന്നും പോലീസ് അറിയിച്ചു.