തിരുവനന്തപുരം: സംസ്ഥാന സ്കൂൾ പരീക്ഷകളിലെ ഫുൾ എ പ്ലസ്സുകൾ ഇനി കുറയും. പരീക്ഷകളിലെ ചോദ്യരീതിയിൽ മാറ്റം വരുത്താനൊരുങ്ങി പൊതു വിദ്യാഭ്യാസ വകുപ്പ്. ചോദ്യങ്ങളിൽ 20 ശതമാനം കഠിനവും 50 ശതമാനം ശരാശരി നിലവാരത്തിലുള്ളതും 30 ശതമാനം ലളിതവുമാ യിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ഇതിൻ പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ, പരിശീലന സമിതി (എസ്.സി. ഇ.ആർ.ടി) റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചു. റിപ്പോർട്ട് അംഗീകരിച്ചതായി സൂചന.ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം എട്ടിലും ഒമ്പതിലും തൊട്ടടുത്ത വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലും ഈ രീതി നടപ്പാക്കും. പഠനത്തിൽ മികവുള്ള കുട്ടികളെ കൃത്യമായി കണ്ടെത്താൻ കഴിയുമെന്നതാണ് നിർദേശിച്ചിരിക്കുന്ന ചോദ്യപേപ്പർ രീതിയുടെ പ്രധാന മേന്മയായി ചൂണ്ടിക്കാട്ടുന്നത്. എട്ടാം ക്ലാസ് മുതലുള്ള പരീക്ഷ കളിൽ ഈ വർഷം മുതൽ പാസാകാൻ വിഷയ മിനിമം രീതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിദ്യാർഥിയുടെ നിരന്തര മൂല്യ നിർണയം (കണ്ടിന്യൂസ് ഇവാല്വേഷൻ) കൂടുതൽ കാര്യക്ഷമമാക്കാനും മികവ് ഉറപ്പാക്കു ന്നതിനുമുള്ള മാർഗനിർദേശങ്ങൾ തയാറാക്കാൻ മന്ത്രിസഭ തീരുമാനപ്രകാരം എസ്. സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയിരുന്നു.എസ്.സി.ഇ.ആർ.ടിയുടെ സ്‌റ്റേറ്റ് അസസ്മെന്റ് സെല്ലാണ് പ്രത്യേക ശിൽപശാല നടത്തി പുതിയ ചോദ്യപേപ്പർ മാതൃകയുടെ കരട് തയാറാക്കി സമർപ്പിച്ചത്. പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന 20 ശതമാനം ചോദ്യങ്ങൾ ആഴത്തിലുള്ള അറിവ് പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.ശരി ഉത്തരം തെരഞ്ഞെടുത്ത് എഴുതുന്ന മൾട്ടിപ്ൾ ചോയ്‌സ് ചോദ്യങ്ങൾ, ചേരുംപേടി ചേർക്കുന്ന രീതിയിലുള്ള മാച്ചിങ് ചോദ്യങ്ങൾ, ഹ്രസ്വമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങൾ, വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങൾ, തുറന്ന ചോദ്യങ്ങൾ എന്നിവ ചോദ്യപേപ്പറിലുണ്ടാകണം. മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസിലേക്ക് എത്തുന്ന രീതിയിലാണ് ചോദ്യങ്ങളുടെ സ്വഭാവം നിർണയിച്ചിരിക്കുന്നത്.