തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് എട്ടുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിയച്ചു. 2013 മേയ് മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. നെട്ടയം കൃഷ്ണഭവനില്‍ ലാല്‍ പ്രകാശിനെ(29)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് നല്‍കാനും ജഡ്ജി ആജ് സുദര്‍ശന്‍ ഉത്തരവിട്ടു.പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി ഒമ്പതാം ക്ലാസ്സില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിയുടെ കൂട്ടുകാരന്റെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. ഇവിടെവെച്ച് പീഡിപ്പിക്കുകയും ചെയ്തു. കുട്ടിയെ വീട്ടുകാരുമായി ബന്ധപ്പെടാനോ പുറത്തേക്ക് പോകാനോ സമ്മതിച്ചില്ല. വീട്ടുകാര്‍ കുട്ടിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പേട്ട പോലീസില്‍ പരാതി നല്‍കി. ഇതിനിടെ രണ്ടാഴ്ച കഴിഞ്ഞ് കുട്ടി മറ്റൊരുഫോണില്‍നിന്ന് അമ്മയെ വിളിച്ചു. തുടര്‍ന്ന് പേട്ട പോലീസും വീട്ടുകാരും എത്തി കുട്ടിയെ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.കേസില്‍ 26 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കി. പേട്ട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എസ്.അരുണ്‍കുമാര്‍, എ.അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഭിഭാഷകരായ എം.മുബീന, ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!