തൃശൂർ: കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ യുവതി അറസ്റ്റിൽ. വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പിൽ ഫാരിജാൻ (45) ആണ് പിടിയിലായത്. മലമ്പുഴ ഡാമിനു സമീപത്തുള്ള ഒരു റിസോർട്ടിൽ ഒളിവിൽ കഴിയവെയാണ് ഇവരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്ത്രാപിന്നിയിലെ സ്വകാര്യ ധനകാര്യ കമ്പനിയിൽ മുക്കുപണ്ടം പണയം വെച്ച് 1,90,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി കുടുങ്ങിയത്.കേരളത്തിലെ പല ജില്ലകളിലും ഫാരിജാന്റെ പേരിൽ കേസുകളുണ്ട്. മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്നതും വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ മറിച്ചുവിൽക്കുന്നതുമാണ് ഇവരുടെ രീതി. 12 മുക്കുപണ്ട പണയ കേസ്, വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസ് എന്നിവയിൽ പ്രതിയാണ് ഫാരിജാൻ.കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്. ഈ കേസ്സുകളിലായി ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് മലമ്പുഴ ഡാമിനു സമീപത്തുള്ള ഒരു റിസോർട്ടിൽ നിന്ന് കയ്പമംഗലം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനുശേഷം മൊബൈൽ നമ്പർ മാറ്റി ഉപയോഗിക്കുന്ന ശീലമുള്ള ഇവരെ തൃശ്ശൂർ റൂറൽ സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കും.