തിരുവനന്തപുരം: കേന്ദ്ര നേതൃത്വത്തെ ഭയന്ന് കേരള ബിജെപിയിൽ ശാന്തമായിരുന്ന വിഭാഗീയത വീണ്ടും ശക്തമാകുന്നു. സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതോടെയാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നേതാക്കൾ കരുനീക്കങ്ങൾ ശക്തമാക്കിയത്. സന്ദീപ് വാര്യർക്കെതിരെ സുരേന്ദ്രൻ അനുകൂലികൾ സൈബർ ലോകത്ത് രൂക്ഷ വിമർശനം ഉയർത്തുമ്പോൾ, സന്ദീപ് വാര്യർ പാർട്ടി വിട്ടതിന്റെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന നേതൃത്വത്തിനാണെന്ന വിമർശനമാണ് മറു വിഭാഗം ഉയർത്തുന്നത്.രണ്ടിലേറെ ഗ്രൂപ്പുകളാണ് കേരളത്തിലെ ബിജെപിയിലുള്ളത്. കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗവും മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസിനെ അനുകൂലിക്കുന്ന വിഭാഗവും ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗവുമാണ് പ്രബലമായ മൂന്ന് ഗ്രൂപ്പുകൾ. സന്ദീപ് വാര്യരുടെ പാർട്ടി മാറ്റത്തിൽ കെ. സുരേന്ദ്രനെ ലക്ഷ്യമിട്ടാണ് വിമർശനങ്ങൾ ഉയരുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമല്ലെങ്കിൽ കെ സുരേന്ദ്രനെതിരെ ശക്തമായ പടപ്പുറപ്പാടുണ്ടാകുമെന്ന സൂചനയും ചില കേന്ദ്രങ്ങൾ നൽകുന്നുണ്ട്.സുരേന്ദ്രനുമായി തുടക്കംതൊട്ടേ സ്വരച്ചേർച്ചയിലായിരുന്നില്ല സന്ദീപ്. എന്നാൽ, ആർ.എസ്.എസുമായി നല്ലബന്ധത്തിലും. ഈ ബന്ധം പ്രയോജനപ്പെടുത്താനാണ് സന്ദീപിനെ അനുനയിപ്പിക്കാൻ ആർ.എസ്.എസ്. നേതാക്കൾ ഇറങ്ങിയതും. എന്നിട്ടും നേതൃത്വത്തിനും പാലക്കാട് സ്ഥാനാർഥിക്കുമെതിരേ വിമർശനംതുടർന്ന സന്ദീപിനെ ആർ.എസ്.എസും കൈവിട്ടതോടെ അച്ചടക്കനപടിയിലേക്കു നീങ്ങുകയായിരുന്നു പാർട്ടി. അച്ചടക്കനടപടി പുറത്താക്കൽതന്നെയായിരുന്നു. ഇത് മുൻകൂട്ടിയറിഞ്ഞാണ് കോൺഗ്രസുമായി കൈകോർക്കാൻ സന്ദീപ് തയ്യാറായതും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!