തിരുവനന്തപുരം: ബി.എ.സ്സി നഴ്സിംഗ് പ്രവേശനത്തിൽ മാനേജ്മെന്റുകളുടെ തള്ളി സര്‍ക്കാര്‍. ഒഴിഞ്ഞുകിടക്കുന്ന മെറിറ്റ് സീറ്റുകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യമാണ് തള്ളിയത്. ഈ മാസം പതിനഞ്ചിനുശേഷം ഒഴിവുവരുന്ന സീറ്റുകള്‍ മാനേജ്മെന്റ് സീറ്റുകളായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനും ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷനും ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു.ഈ ആവശ്യം തള്ളിയ ആരോഗ്യവകുപ്പ്, ഒഴിവുള്ള സീറ്റുകള്‍ ഒക്ടോബര്‍ 31-നകം നികത്താന്‍ പ്രവേശനനടപടികള്‍ നിയന്ത്രിക്കുന്ന എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് നിര്‍ദേശം നല്‍കി. സ്വാശ്രയ നഴ്സിങ് കോളേജുകളിലെ പകുതിസീറ്റുകളാണ് മാനേജ്മെന്റ് സീറ്റുകളായി പരിഗണിക്കുന്നത്. ഇതില്‍ മാനേജ്മെന്റ് അസോസിയേഷനുകള്‍ നേരിട്ടാണ് വിദ്യാര്‍ഥികളെ പ്രേവശിപ്പിക്കുന്നത്. അസോസിയേഷനുകളില്‍ ഇല്ലാത്ത കോളേജുകള്‍ നേരിട്ടും ഈ സീറ്റുകള്‍ നികത്തും.സര്‍ക്കാരിന് നല്‍കിയിട്ടുള്ള 50 ശതമാനം സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ എല്‍.ബി.എസ്. ആണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്. പ്രത്യേക അലോട്മെന്റുകളടക്കം അഞ്ച് അലോട്മെന്റുകള്‍ അവര്‍ നടത്തിയിട്ടും ചില കോളേജുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുവന്നിട്ടുണ്ട്. ആകെ എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.ഈ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാല്‍ നാലുവര്‍ഷം തങ്ങള്‍ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ് മാനേജ്മെന്റുകള്‍ പറയുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഒഴിവുവരുന്ന സീറ്റുകള്‍ നികത്താന്‍ പ്രവേശനസമയക്രമം അവസാനിക്കുന്നതിനുമുന്‍പ് തങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നെന്നും അവര്‍ പറയുന്നു. ഈ 31 വരെയാണ് നഴ്സിങ് പ്രവേശനം പൂര്‍ത്തിയാക്കാന്‍ അഖിലേന്ത്യാ നഴ്സിങ് കൗണ്‍സില്‍ സമയം അനുവദിച്ചിട്ടുള്ളത്.സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് പ്രത്യേക അലോട്മെന്റോ സ്പോട്ട് അഡ്മിഷനോ വഴി ഒഴിവുകള്‍ നികത്താനുള്ള നടപടികളാണ് എല്‍.ബി.എസ്. ആലോചിക്കുന്നത്. ഒഴിവുള്ള സീറ്റുകളില്‍ 31-നകം പ്രവേശനം നടത്താന്‍ എല്‍.ബി.എസിന് നിര്‍ദേശം നല്‍കി സര്‍ക്കാര്‍.