കൊച്ചി: നടൻ നിവിൻ പൊളിക്കെതിരായ ബലാൽസംഗ പരാതിയിൽ യുവതിയെയും ഭർത്താവിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യൽ. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലാണ് യുവതിയുടെയും ഭർത്താവിന്റെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുന്നത്. ദുബായിൽ വച്ച് സംഘവും ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ ആരോപണം.പീഡനാരോപണം ശുദ്ധ നുണയാണെന്നും അങ്ങനെയൊരു പെൺകുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും നിവിൻ പോളി വ്യക്തമാക്കിയിരുന്നു.മാത്രമല്ല, നിവിൻ പോളിക്കെതിരായ പീഡനപരാതി വ്യാജമെന്ന് കാട്ടി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരാതിയിൽ ആരോപിക്കുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു. താൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു താരമെന്നാണ് വിനീത് പറഞ്ഞത്. ഇതിനുള്ള ഡിജിറ്റൽ തെളിവുകൾ അടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിഅതേസമയം, കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിയെ സമീപിച്ച് പരാതി നൽകിയിട്ടുണ്ട്. കേസിൽ ആരോപിക്കുന്ന ഡിസംബർ മാസം താൻ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്പോർട്ട് ഹാജരാക്കുമെന്നും നിവിൻ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.അതിനിടെ ഡിജിറ്റൽ തെളിവുകളടക്കം നിരത്തി വിനീതിന് പിന്നാലെ നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണയും രംഗത്തെത്തിയിട്ടുണ്ട്. ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന ചിത്രമടക്കം പങ്കുവച്ചാണ് പാർവതി നടന് പിന്തുണയറിച്ചത്. അന്നേ ദിവസം ഷൂട്ട് ചെയ്ത ഒരു വീഡിയോയും യുവനടി ഇതിനോടൊപ്പം പുറത്തുവിട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം സിനിമയിൽ പാർവതിയും വേഷമിട്ടിരുന്നു.