പത്തനംതിട്ട: കേസിൽ നിന്നും ഒഴിവാകാൻ പി വി അൻവർ എംഎൽഎയോട് സഹായം തേടിയെന്ന വിവാദത്തിൽ പത്തനംതിട്ട എസ് പി സുജിത് ദാസിനെതിരെ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം സുജിത്ദാസും പിവി അൻവറുമായുള്ള വിവാദ ഫോൺ കോൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എഡിജിപി എം ആർ അജിത് കുമാർ ബന്ധുകൾ വഴി സാമ്പത്തിക ഇടപാട് നടത്തുന്നു എന്ന് എം എൽ എ യോട് സുജിത്ദാസ് പറഞ്ഞിരുന്നു. എന്നാൽ അജിത് കുമാറിനെതിരെ നടപടിയൊന്നും ഉണ്ടാകില്ല. വിവാദ ഫോൺകോളിൽ സുജിത് ദാസിനെതിരെ നടപടിയുണ്ടാകുമെന്നാണ് ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.സുജിത് ദാസിനെതിരെ കടുത്ത നടപടിയെടുത്താൽ അത് എഡിജിപി യെയും ബാധിക്കും, അദ്ദേഹത്തിനതിരെയും നടപടി എടുക്കേണ്ടിവരും. അതിനാൽ വകുപ്പുതല അന്വേഷണം മാത്രമാവും ഉണ്ടാവുക. എന്നാൽ ക്രമസമാധാന ചുമതലയിൽ നിന്ന് സുജിത്ദാസിനെ മാറ്റുകതന്നെ ചെയ്യും. എഡിജിപി യുടെ പരാതിയിൽ എംഎൽഎയ്ക്കെതിരെയും നടപടിയെടുക്കാനിടയില്ല.