ഇടുക്കി: കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സുഹൃത്തായ യുവാവിനെ മർദിച്ച് സ്കൂട്ടർ തട്ടിയെടുത്ത് കടന്നു. സംഭവത്തിൽ മൂന്ന് പേർ കട്ടപ്പന പോലീസിന്റെ പിടിയിലായി. മുളകരമേട് ആലപ്പുരക്കല്‍ ശരത് രാജീവിനാണ് മര്‍ദനമേറ്റത്.ശരത്തിന്റെ കൈയില്‍നിന്ന് പ്രതികള്‍ കടം വാങ്ങിയ 200 രൂപ തിരികെ ചോദിച്ചതിനെ തുടര്‍ന്ന് പണം തിരികെ ചോദിക്കുന്നോ എന്ന് ആക്രോശിച്ച് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ശരത്തിന്റെ ബൈക്കുമായി ഇവര്‍ കടന്നു. സംഭവത്തില്‍ നത്തുകല്ല് തെങ്ങും മൂട്ടില്‍ നിബിന്‍ സുബീഷ് (19) വലിയപാറ മുത്തനാട്ട് തറയില്‍ ഗോകുല്‍ രഘു(21) എഴുകുംവയല്‍ കിഴക്കേ ചെരുവില്‍ അക്ഷയ് സനീഷ് (22) എന്നിവരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.തിരച്ചിലില്‍ ഇരട്ടയാര്‍ അയ്യമലക്കടയ്ക്ക് സമീപം കല്ല് കൂട്ടത്തിനിടയില്‍ സ്‌കൂട്ടര്‍ കണ്ടെത്തി. റിമാന്‍ഡ് ചെയ്തു. കട്ടപ്പന സി.ഐ. ടി.സി. മുരുകന്‍, എസ്.ഐ. എബി ജോര്‍ജ്, മധു, എസ്.സി.പി.ഒ. കെ.എം. ബിജു, ഷിബു, സുമേഷ്, സനീഷ്, ബിബിന്‍, അബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.