ചവറ: കരാട്ടെ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കരാട്ടെ പരിശീലകൻ പിടിയിൽ. നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. കരാട്ടെ പരിശീലനത്തിന് എത്തിയ പതിമൂന്നുകാരിയായ പെൺകുട്ടിയോടാണ് ആണ് രതീഷ് ലൈംഗികാതിക്രമം നടത്തിയത്.കരാട്ടെ ക്ലാസിൽ ജോയിൻ ചെയ്തതിന് പിന്നാലെ പതിയെ പെൺകുട്ടിയോട് പ്രതി അടുപ്പം സ്ഥാപിച്ചു. തുടർന്നാണ് കുട്ടിയെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ വീട്ടിൽ വച്ചും ഇയാൾ ലൈംഗികാതിക്രമം നടത്തി. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം പ്രകടമായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അന്വേഷണത്തിൽ പ്രതി മൈസൂരുവിലാണെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ ഇയാളെ നിരീക്ഷിക്കുകയും ട്രെയിൻ മാർഗം പ്രതി കൊല്ലത്ത് എത്തിയ ഉടൻ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ രതീഷിനെതിരെ ചുമത്തിയിട്ടുണ്ട്.