ന്യൂഡൽഹി: കുനോ നാഷണൽ പാർക്കിലെ ഒരു നമീബിയൻ ചീറ്റ കൂടി ചത്തു. ‘പവൻ’ എന്ന ചീറ്റയാണ് ഇപ്പോൾ ചത്തിരിക്കുന്നതു. ഗമിനി എന്ന ചീറ്റയ്ക്ക് പിന്നാലെ ആണ് പവനും വിട പറഞ്ഞിരിക്കുന്നത്. ഗമിനിയ്ക്ക് അഞ്ച്മാസം ആയിരുന്നു പ്രായം. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേഷൻ ഓഫ് ഫോറസ്റ്റ് (എപിസിസിഎഫ്) ഓഫീസും ലയൺ പ്രൊജക്റ്റ് ഡയറക്ടറുമായ ഉത്തം ശർമ്മയാണ് ചീറ്റയെ ചത്ത നിലയിൽ കണ്ടെത്തിയത്. കുനോ നാഷണൽ പാർക്കിലെ ആൺ ചീറ്റയാണ് പവൻ.ചൊവ്വാഴ്ച രാവിലെ 10:30 ഓടെ കുറ്റിക്കാടുകൾക്കിടയിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിലാണ് ചീറ്റയെ കണ്ടതെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അധികൃതർ അറിയിച്ചു. മൃഗഡോക്ടർ വിശദമായി പരിശോധിച്ചപ്പോൾ ചീറ്റയുടെ ശരീരത്തിൻ്റെ മുൻഭാഗവും തലയുൾപ്പെടെയുള്ള ഭാഗം വെള്ളത്തിൽ മുങ്ങിയിരുന്നതായി കണ്ടെത്തി. മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ല. വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണ കാരണം വ്യക്തമാകൂ.പവൻ്റെ മരണത്തെ തുടർന്ന് കുനോ നാഷണൽ പാർക്കിൽ ഇനി 24 ചീറ്റകളാണ് ഉള്ളത്. അതിൽ 12 മുതിർന്ന ചീറ്റകളും 12കുഞ്ഞുങ്ങളുമാണ് ഉള്ളത്.