കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്ന ആവശ്യം അറിയിക്കുന്നതിനായി കുടുംബം നാളെ കർണാടകയിലേക്ക് തിരിക്കും. അർജുന്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും നേരിൽ കാണും. ഡ്രഡ്ജർ കൊണ്ടുവന്ന് എത്രയും വേഗം തെരച്ചിൽ ആവശ്യപ്പെടാനാണ് നാളെ കൂടിക്കാഴ്ച നടത്തുന്നത്.കുടുംബാംഗങ്ങളും ജനപ്രതിനിധികളും നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ കാണും. അർജുൻ്റെ ബന്ധു ജിതിൻ, എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എക എം അഷറഫ്, കാർവാർ എംഎൽഎ സതീഷ് സെയ്ൽ എന്നിവരാണ് കർണാടക മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും കാണുക. കർണാടക സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു.ഡ്രഡ്ജർ എത്തിക്കാനുള്ള കാലതാമസം മാത്രമേ ഉണ്ടാകൂവെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഗംഗാവലി പുഴയിൽ മണ്ണ് അടിഞ്ഞതിനാൽ ഡ്രഡ്ജിംഗ് നടത്താതെ തെരച്ചിൽ സാധ്യമാകില്ല. ഡ്രഡ്ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.