ഹരിപ്പാട്: കേബിള്‍ കണക്ഷന്‍ റീചാര്‍ജ് ചെയ്തു കൊടുക്കാത്തതിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരന്‍ മരിച്ചു. മുട്ടം എവിളയിൽ ബാബു,കല എന്നിവരുടെ മകൻ കാർത്തിക് (9) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.കാർട്ടൂൺ ചാനൽ ചാർജ് ചെയ്ത് തരണമെന്ന് അമ്മയോട് കാർത്തിക് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് ചാർജ് ചെയ്തു തരാമെന്ന് പറഞ്ഞെങ്കിലും ഉടൻ വേണമെന്ന് വാശി പിടിക്കുകയായിരുന്നു. തുടർന്ന് മുറിയിൽ കയറി വാതിലടച്ച കുട്ടി എറെ സമയം കഴിഞ്ഞിട്ടും തുറന്നില്ല. സംശയം തോന്നിയ വീട്ടുകാർ മുറി തുറന്നപ്പോഴാണ് തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്.ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. അവിടെ ചികിത്സയിൽ തുടരുന്നതിനിടയിൽ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മുട്ടം എഥീന സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. കരിയിലക്കുളങ്ങര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.