കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട ആളുകൾക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് വായ്പ തിരിച്ചടവ് തുക പിടിച്ചെടുത്ത സംഭവത്തിൽ ഇടപെട്ട് കലക്‌ടർ. ഇഎംഐ പിടിച്ച തുക തിരികെ നല്‍കിത്തുടങ്ങി. പിടിച്ച പണം തിരികെ നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ പണം തിരികെ നല്‍കാന്‍ തയ്യാറായത്.ദുരന്തത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായമായി നല്‍കിയിരുന്നു. എന്നാല്‍ ഫണ്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയതും ബാങ്കുകള്‍ ഇഎംഐകള്‍ ഡെബിറ്റ് ചെയ്തു. ഇതു വാര്‍ത്തയായതിനെത്തുടര്‍ന്ന് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. അടിയന്തര ദുരിതാശ്വാസ ഫണ്ട് ഇഎംഐ അടയ്ക്കാനുള്ളതല്ലെന്ന് വയനാട് കലക്ടര്‍ മേഘശ്രീ വ്യക്തമാക്കി.ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ വായ്പ എഴുതിത്തള്ളാന്‍ കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. കേരള ബാങ്കിന്റെ ചൂരല്‍മല ശാഖയില്‍ മുണ്ടക്കൈ, പുഞ്ചിരിമറ്റം, ചൂരല്‍മല എന്നീ ദുരന്തബാധിത പ്രദേശങ്ങളില്‍ 213 വായ്പക്കാരുണ്ട്. 6.63 കോടിയാണ് ഇവരുടെ വായ്പ. 400 ലധികം സ്വര്‍ണ വായ്പകളുണ്ട്. ചൂരല്‍മല ശാഖയില്‍ നിന്ന് ലോണ്‍ എടുത്ത നിരവധിപ്പേര്‍ മരിച്ചു. 20 ഓളം പേരെ കാണാതായി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!