ദുബായ്: ഫാമിലി വീസ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി യുഎഇ. തൊഴിൽ മേഖല, തസ്തിക എന്നിവ ഫാമിലി വീസ അനുവദിക്കുന്നതിന് പരിഗണിക്കില്ല. പകരം ശമ്പളത്തിന്റെ അടിസ്ഥാനത്തിലാകും ഫാമിലി വീസ അനുവദിക്കുക. 3000 ദിർഹം മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി യുഎഇലേക്ക് കുടുംബത്തെ എത്തിക്കാം. അതായത്, ഏകദേശം 68,000 ഇന്ത്യൻ രൂപക്ക് തുല്യമായ ശമ്പളം വേണം.3000 ദിർഹം മാസശമ്പളവർ കുടുംബത്തെ കൊണ്ടുവരികയാണെങ്കിൽ, താമസ സൗകര്യത്തിന്റെ ചെലവ് സ്പോൺസർ വഹിക്കണം. 4000 ദിർഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവർക്കു താമസ സൗകര്യമുണ്ടെങ്കിൽ സ്പോൺസറുടെ സഹായമില്ലാതെ കുടുംബത്തെ യുഎഇയിൽ എത്തിക്കാനാകും. ഉദ്യോഗസ്ഥർക്കും സംരംഭകർക്കും കുടുംബ വീസയ്ക്ക് അപേക്ഷിക്കാനും അനുമതിയുണ്ട്.പിതാവ് യുഎഇയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ മക്കളുടെ സ്പോൺസർഷിപ് മാതാവിനു ലഭിക്കില്ല. പിതാവിന്റെ വീസയിൽത്തന്നെ എത്തണം. ജോലി ചെയ്യാൻ അനുമതിയില്ലാത്ത താമസ വീസയാണു മക്കൾക്കു ലഭിക്കുക. ഭാര്യയ്ക്കും 18 വയസ്സ് കഴിയാത്ത ആൺകുട്ടികൾക്കും അവിവാഹിതരായ പെൺമക്കൾക്കും കുടുംബനാഥന്റെ സ്പോൺസർഷിപ്പിൽ വീസ ലഭിക്കും. എന്നാൽ, യുഎഇയിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് ഒരുവർഷ കാലാവധിയുള്ള വീസയാകും ലഭിക്കുക. ഇതു പഠനം കഴിയും വരെ പുതുക്കാം.താൽക്കാലിക വീസയിൽ എത്തിയവരെ സ്ഥിരം ആശ്രിത വീസയിലേക്കു മാറ്റുമ്പോൾ കുടുംബം രാജ്യത്തെത്തിയ ദിവസം മുതൽ 2 മാസത്തിനകം സ്പോൺസർഷിപ് മാറ്റത്തിനുള്ള നടപടികൾ പൂർത്തിയാക്കണം. കുടുംബനാഥന്റെ വീസ കാലാവധി വരെ കുടുംബത്തിനും രാജ്യത്തു കഴിയാം. 18 വയസ്സിനു മുകളിലുള്ളവർക്ക് വീസ നടപടികൾ പൂർത്തിയാക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം.