ധാക്ക: ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ അണപൊട്ടുന്നതിനിടെ ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളുടെ ആരാധനാലയങ്ങൾക്ക് കാവലിരുന്ന് മുസ്ലീമുകൾ. ഓൾഡ് ധാക്കയിലെ ധാകേശ്വരി ക്ഷേത്രത്തിന് ആണ് കാവലിരുന്നത്. രാത്രി വൈകിയും കാവലിരിക്കുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംരക്ഷണം ഒരുക്കണമെന്ന ആഹ്വാനവും പള്ളികളില്‍നിന്ന് മുഴങ്ങി.കിഴക്കൻ ബംഗ്ലാദേശിലെ കുമിലയിലെയും ചിറ്റഗോങ്ങിലെ ചകാരിയ ഉപസിലയിലെയും ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന മുസ്ലിംകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചകാരിയയില്‍ വിദ്യാർഥി സംഘടനയായ ഛത്രി ശിബിരത്തിന്‍റെ നേതൃത്വത്തിലായിരുന്നു സംരക്ഷണം. പെൺകുട്ടികൾ അടക്കമുള്ളവര്‍ കാവല്‍ സംഘത്തിലുണ്ടായിരുന്നു. സമരരംഗത്തുള്ള വിദ്യാർഥി സംഘടന ആന്റി ഡിസ്‌ക്രിമിനേഷൻ സ്റ്റുഡന്റ്‌സ് മൂവ്‌മെന്‍റാണ് സമാധാനം കാത്തുസൂക്ഷിക്കാന്‍ ആവശ്യപ്പെട്ട് പള്ളികളിലെ ഉച്ചഭാഷിണികള്‍ വഴി ആഹ്വാനം മുഴക്കിയത്.‘പ്രിയ പൗരന്മാരെ, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ നമ്മളെല്ലാവരും സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് ഞങ്ങൾ, സ്റ്റുഡന്റ്‌സ് എഗൈൻസ്റ്റ് ഡിസ്‌ക്രിമിനേഷൻ അഭ്യർത്ഥിക്കുന്നു. നമ്മൾ ഹിന്ദു ന്യൂനപക്ഷത്തെ സംരക്ഷിക്കും. ദുശ്ശക്തികളിൽനിന്ന് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകും. ഇത് നിങ്ങളുടെയും ഞങ്ങളുടെയും എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ജാഗ്രതയോടെ ഇരിക്കാം’ – എന്നായിരുന്നു ആഹ്വാനം.