തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തു എന്നാണ് പരാതി. നെടുമങ്ങാട് സ്വദേശിയായ ഷിനുവിന്റെ മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർക്കുകയായിരുന്നു എന്നാണ് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും വേദന കുറയാതെ വന്നതോടെ മുറിവിലെ കെട്ട് അഴിച്ച് പരിശോധിച്ചപ്പോഴാണ് കയ്യുറ ശരീരത്തിൽ തുന്നിചേർത്തത് കണ്ടെത്തിയത്.മുതുകിൽ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടർന്നാണ് ഷിനു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് കൊടുത്തു. അത് കഴിച്ചിട്ട് പോയപ്പോഴേക്കും ശനിയാഴ്ച രാവിലെ ശസ്ത്രക്രിയക്ക് തയ്യാറായി വരാൻ ഡോക്ടർ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി. എന്നാൽ വേദന കൊണ്ട് ഉറങ്ങാൻ പറ്റാതെ വന്നതോടെയാണ് മുറിവിലെ കെട്ട് അഴിച്ച് പരിശോധിച്ചത്. കയ്യുറയുടെ വലിയൊരു ഭാഗം ശരീരത്തിൽ തുന്നിച്ചേർത്ത് വച്ചതാണ് കണ്ടതെന്നും സജിന പറഞ്ഞു.മുതുകിലെ പഴുപ്പ് നീക്കാൻ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. പിന്നീട് ഇവിടെ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കി. അപ്പോഴാണ് മുറിവിൽ കൈയ്യുറയും തുന്നിച്ചേർന്ന് കിടക്കുന്നത് കണ്ടത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. എന്നാൽ അതിന് ശേഷവും കടുത്ത വേദന ഉണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചോയെന്ന് സംശയം തോന്നിയിരുന്നു.എന്നാൽ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും ആശുപത്ര അധികൃതർ പറയുന്നത്. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവം പരാതിയായതോടെ ഇവരോട് ആശുപത്രിയിലേക്ക് വരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.