മുണ്ടക്കൈ: ചൂരൽമലയിൽ ഉരുൾപൊട്ടിയെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച നീതുവിന്റെ സംസ്കാരം നടത്തി. ‘ചൂരൽമലയിൽ ഉരുൾപൊട്ടി. വീട്ടിലൊക്കെ വെള്ളം കയറി. ആരോടെങ്കിലും പറയുമോ ഞങ്ങളെയൊന്നു രക്ഷിക്കാൻ…’ എന്നായിരുന്നു മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എക്സിക്യൂട്ടീവായ നീതു (30) തന്റെ സഹപ്രവർത്തകർക്കയച്ച സന്ദേശം. ഈ സന്ദേശത്തോടെയാണ് വയനാട്ടിലെ മഹാദുരന്തം ആദ്യമായി പുറംലോകം അറിയുന്നത്. ആദ്യ ഉരുൾപൊട്ടലിൽ സുരക്ഷിതയായിരുന്നെങ്കിലും രണ്ടാമത്ത് ആർത്തലച്ചെത്തിയ ഉരുൾ നീതുവിനെയും കൊണ്ടുപോകുകയായിരുന്നു. പിന്നീട് അഞ്ചു ദിവസത്തിന് ശേഷം ചാലിയാറിൽ നിന്നാണ് നീതുവിന്റെ മൃതദേഹം ലഭിച്ചത്.വെള്ളാർമല ഹൈസ്കൂളിനു സമീപത്തായിരുന്നു നീതുവും കുടുംബവും താമസിച്ചിരുന്നത്. ഭർത്താവ് ജോജോ, ഏകമകൻ ജൊഹാൻ, ജോജോയുടെ മാതാപിതാക്കളായ ജോസഫ്, ഓമന എന്നിവരടങ്ങുന്നതായിരുന്നു നീതുവിന്റെ കുടുംബം. ആദ്യ ഉരുൾപൊട്ടലിൽ വീട്ടിലും പരിസരത്തും ചെളിവെള്ളം നിറഞ്ഞു. അപ്പോഴാണു നീതു ശബ്ദസന്ദേശം അയച്ചത്. വെള്ളം ഉയർന്നതോടെ എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും ഒരു മുറിയിലിരുന്നു. ആദ്യത്തെ ഉരുൾപെ‍ാട്ടലിൽ വീട്ടിൽ വെള്ളംകയറിയ സമീപ വീടുകളിലുള്ളവരും ഇവരുടെ വീട്ടിലേക്കെത്തി. ഇതിനിടെ രണ്ടാമതും ഉരുൾപൊട്ടി.ഇരച്ചെത്തിയ ഉരുൾവെള്ളത്തിനൊപ്പം തകർന്ന ജനലിലൂടെ നീതു പുറത്തേക്കൊഴുകി. രക്ഷിക്കാൻ ജോജോ ശ്രമിച്ചെങ്കിലും പിടിവിട്ടു. ഭിത്തിയുടെ മറവിലായിരുന്ന ജോജോയും മകനും മാതാപിതാക്കളും കഴുത്തറ്റം ചെളിയിൽ മുങ്ങി. ഒലിച്ചുപോകാതിരിക്കാൻ അച്ഛൻ ജോസഫിനെ ജോജോ സോഫയിൽ ഇരുത്തി. ഒഴുകിപ്പോകാൻ തുടങ്ങിയ അമ്മ ഓമനയെ എങ്ങനെയോ പിടിച്ച് അകത്തേക്കു വലിച്ചുകയറ്റി. ഓമനയുടെ കയ്യൊടിഞ്ഞു. വെള്ളത്തിൽ താഴാൻ തുടങ്ങിയ മകനെ കർട്ടൻ വലിച്ചുകീറി അതിലിരുത്തി. എല്ലാവരെയും ബെഡിൽ ഇരുത്തിയും താങ്ങിയും സമീപത്തെ വീടിന്റെ ടെറസിൽ സുരക്ഷിതമായി എത്തിച്ചു.5 ദിവസത്തിനുശേഷമാണു നീതുവിന്റെ മൃതദേഹം ചാലിയാറിൽനിന്നു ലഭിച്ചത്. ധരിച്ചിരുന്ന ആഭരണങ്ങൾ കണ്ടു നീതുവിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. മേപ്പാടി സിഎച്ച്സിയിലെത്തിച്ച മൃതദേഹം ജോജോ ഏറ്റുവാങ്ങി. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കാരം നടത്തി. വാഴവറ്റ കലമറ്റത്തിൽ ജോർജിന്റെയും ഷേർളിയുടെയും മകളാണ് നീതു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!