ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് മലയാളിയായ ഡ്രൈവർ അർജുൻ കാണാതായിട്ട് ഇന്ന് എട്ടാം ദിവസമാണ്. അർജുൻ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഇപ്പോഴിതാ എട്ടാം ദിവസം നിർണായക സൂചന ലഭിച്ചിരിക്കുകയാണ്. ഗംഗാവാലി പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തു നിന്ന് തന്നെ സോണാർ സിഗ്നലും ലഭിച്ചു. നാവികസേന നടത്തിയ തെരച്ചിലിൽ ആണ് ഈ സോണാർ സിഗ്നൽ കിട്ടിയത്.ഇന്ന് ഈ പ്രദേശത്ത് ഇറങ്ങാൻ കഴിയാതെ ഇരുന്നത് ശക്തമായ അടിയൊഴുക്ക് മൂലമാണ്. രണ്ട് സിഗ്നലുകളും ഒരു വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാൽ അവിടെ ആകും നാളെ തെരച്ചിലിന്റെ കേന്ദ്ര ബിന്ദു. രണ്ട് സാദ്ധ്യതകൾ എന്ന് സൈന്യം വ്യക്തമാക്കുന്നു.ഒന്ന് ഒരു മെറ്റൽ ടവർ മറിഞ്ഞു പുഴയിൽ വീണതായി റിപ്പോർട്ടുണ്ട്, അതാകാം. അല്ലെങ്കിൽ അത് അർജുന്റെ ലോറി ആകാം. ഐബോഡ് എന്ന ഉപകരണവും നാളെ ഈ പ്രദേശം കേന്ദ്രീകരിച്ച് പരിശോധിക്കും.അതേസമയം പുഴയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കര- നാവികസേനകൾ നടത്തിവന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തിരച്ചിൽ നടന്നത്.കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പല സമയത്തും ഇന്ന് തിരച്ചിൽ നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ശക്തമായ മഴയും പുഴയുടെ ഒഴുക്ക് വർധിച്ചതിനാലുമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ കൂടുതൽ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ ശക്തിപ്പെടുത്തുമെന്ന് കർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു. ആധുനിക ഉപകരണങ്ങളുമായുള്ള തിരച്ചിൽ നാളെ രാവിലെ തുടങ്ങും. റോഡിലെ തടസ്സങ്ങൾ നീക്കാൻ എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.അർജുനായി ഇപ്പോൾ നടക്കുന്ന രക്ഷാ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്ന് സഹോദരി അഞ്ജു പറഞ്ഞു. അർജുനെ കണ്ടെത്തുന്നത് വരെ ഇത് തുടരണമെന്നും സൈന്യം ആവുന്നത് പോലെ ചെയ്യുന്നുണ്ടെന്നും സഹോദരി പറഞ്ഞു.