തിരുവനന്തപുരം: മലയിൻകീഴ് സ്വദേശിനിയായ കൃഷ്ണ തങ്കപ്പൻ മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി ബന്ധുക്കൾ. യുവതിക്ക് കുത്തിവച്ചത് മരുന്നല്ലെന്ന് ഡോക്ടർ തന്നെ പറഞ്ഞിരുന്നെന്നും യുവതിയുടെ ഭർത്താവ് ശരത് പറയുന്നു. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിയ യുവതിയുടെ ആരോ​ഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൃഷ്ണ ഇന്നു രാവിലെയാണ് മരിച്ചത്.യുവതിക്ക് അലർജി ഉൾപ്പെടെയുളള പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതിനുള്ള പരിശോധന നടത്താതെയെടുത്ത കുത്തിവെയ്പാണ് പ്രശ്നമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ‘‘ഇപ്പോ അരമണിക്കൂറേ ആയുള്ളൂ മരിച്ചെന്നു പറഞ്ഞിട്ട്. യൂറിൻ ഇൻഫെക്‌ഷനെന്നു പറഞ്ഞാണ് പെങ്ങള് ആശുപത്രിയിലേക്കു പോയത്. കുത്തിവയ്പ് എടുക്കുന്നതിനു ഒരു മിനിറ്റ് മുൻപ് വരെ അമ്മയോടു സംസാരിച്ചതാണ്. അതുവരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. അവര് തന്ന സാംപിൾ താഴെ പരിശോധനയ്ക്കു കൊടുത്തിട്ടു തിരികെ വരുമ്പോൾ ആളെ ശ്വാസം കിട്ടാതെ, ബോധമില്ല എന്ന അവസ്ഥയിലാണ് കാണുന്നത്. രണ്ടു–മൂന്നു ഡോക്ടർമാർ വന്നു സിപിആർ കൊടുക്കുന്നു, ചെറിയ ജീവനുണ്ടെന്നു പറയുന്നു… അങ്ങനെയൊക്കെ. എന്തു മരുന്നാണ് കുത്തിവയ്പ് എടുത്തതെന്ന് ചോദിച്ചിട്ടുപോലും അവർ പറഞ്ഞില്ല’’ – സഹോദരൻ മാധ്യമങ്ങളോടു പ്രതികരിച്ചു.മരുന്നല്ല, കുത്തിവയ്പ്പാണ് എടുത്തതെന്ന് ഡോക്ടർ പറയുന്നതിന്റെ വോയിസ് ക്ലിപ് കൈവശമുണ്ടെന്ന് ഭർത്താവായ ശരത് അറിയിച്ചു. ‘‘ഏതു കുത്തിവയ്പ്പാണ് കൊടുത്തതെന്ന് ഞങ്ങൾക്ക് അറിയില്ല. ഗ്യാസിന്റെ കുത്തിവയ്‌പ്പന്നൊക്കെ പറയുന്നു. ആളില്ലാത്ത സമയത്ത് ഏത് കുത്തിവയ്പ്പാണ് എടുത്തതെന്ന് ഞങ്ങൾക്ക് എങ്ങനെ അറിയാം. ഈ സംഭവം കണ്ടൊരാൾ 16ാം വാർഡിലോ 17ാം വാർഡിലോ ഉണ്ട്. കണ്ട സംഭവങ്ങൾ അയാളും സഹോദരിയും വന്നു പറയാമെന്നാണ് പറഞ്ഞത്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ബന്ധുക്കളുടെ ആരോപണം ഇന്നലെ തന്നെ ഡോക്ടർമാരുടെ സംഘടനയും , ആശുപത്രിയും നിഷേധിച്ചിരുന്നു. പാൻറാപ്രസോൾ എന്ന മരുന്നു മാത്രമാണ് കൃഷ്ണയ്ക്കു നൽകിയതെന്നുമാണ് വിശദീകരണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!