മലപ്പുറം: മലപ്പുറം ജില്ലാ രൂപീകരണ സമയത്ത് ഉണ്ടായ ഫോബിയ ആണ് മലബാർ സംസ്ഥാനം എന്ന് കേട്ടപ്പോഴും വരുന്നതെന്ന് മുസ്ലീം ലീഗ് മുഖപത്രത്തിലെ ലേഖനം. മലബാർ സംസ്ഥാനമെന്ന നിലപാട് ലീഗിനില്ലെന്നും ലേഖനത്തിൽ പറയുന്നു. ദേശാഭിമാനിയിലെ ലേഖനത്തിന് മറുപടിയായാണ് സിപിഎമ്മിന്റെ ചുവടുമാറ്റവും മുസ്ലീം ലീഗ് നിലപാടും എന്ന തലക്കെട്ടിൽ ചന്ദ്രികയിലെ ലേഖനം.മലബാർ മേഖലയിലെ ജില്ലകൾ അനുഭവിക്കുന്ന വിവേചനം തുറന്ന് പറയുന്നവരെ സിപിഎം മതരാഷ്ട്ര വാദികളാക്കുന്നുവെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ബിജെപിയുടെ പണി എളുപ്പമാക്കുകയാണ് സിപിഎം ചെയ്യുന്നത്. മലബാർ സംസ്ഥാമാക്കണമെന്ന നിലപാട് ലീഗിന് ഇല്ലെന്നും ലീഗിന് സ്വന്തം അജണ്ടയും മുദ്രാവാക്യവും നിലപാടും ഉണ്ടെന്നുമാണ് മുസ്ലീം ലീഗ് വ്യക്തമാക്കുന്നത്. മാറ്റാരുടെയും നിലപാട് ഏറ്റെടുക്കേണ്ട ഗതികേട് ഇല്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് വളമൊരുക്കുന്നത് സിപിഎം എന്നും ലേഖനത്തിൽ വിമർശനം ഉണ്ട്. മുസ്ലിം സംഘടനകൾ ലീഗിനൊപ്പം നിൽക്കുന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്. സിപിഎമ്മിനെ പിന്തുണക്കുന്നവർ തങ്കക്കട്ടികളും പിന്തുണ പിൻവലിച്ചാൽ കരിക്കട്ടകളും ആക്കുന്നു. കെടി ജലീലിനെ കൂട്ടുപിടിച്ചു മുസ്ലിം സംഘടനകളിൽ ഭിന്നത ഉണ്ടാക്കാനുള്ള നീക്കം ലോകസഭ തെരഞ്ഞെടുപ്പിൽ പൊളിഞ്ഞു. ആ ജാള്യതയാണ് സിപിഎം തീർക്കുന്നതെന്നും ലീഗിൻറെ മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു