കോഴിക്കോട്: കോഴിക്കോടിന്റെ സാഹിത്യനഗര പദവി പ്രഖ്യാപനം ഇന്ന്. യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമാണ് കോഴിക്കോട്. 2023 ഒക്ടോബർ 31-നാണ് സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. ഇന്നു വൈകിട്ട് 5.30-ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ മന്ത്രി എം.ബി. രാജേഷാണ് സാഹിത്യനഗരപദവി പ്രഖ്യാപനം നിർവഹിക്കുന്നത്.ചടങ്ങിൽ കോർപ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക് നൽകും. ലോഗോ പ്രകാശനവും വെബ്സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.നാലുവർഷത്തെ പ്രവർത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാർക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികൾക്കുള്ള ഇടമാക്കുക. സാഹിത്യനഗരം എന്ന ബ്രാൻഡിങ് യാഥാർഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.