ന്യൂഡൽഹി: സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ. ജീവനക്കാരും മാനേജ്മെന്റും തമ്മിൽ ദില്ലി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ച വിജയിച്ചതോടെ ആണ് തീരുമാനം. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയൻ ചർച്ചയിൽ ഉന്നയിച്ചു.എയർ ഇന്ത്യ എക്സ് പ്രസിന്റെ എച്ച് ആർ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചർച്ചയിൽ പങ്കെടുത്തത്. ദില്ലി ദ്വാരകയിലെ ലേബർ ഓഫീസിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയിൽ വൈകിട്ടോടെയാണ് തീരുമാനം. സമരത്തിനു ശേഷം പിരിച്ചു വിട്ട 30 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നൽകുന്ന യൂണിയൻ ചര്‍ച്ചയിൽ നിലപാടെടുത്തു. സിഇഒ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ അറിയിച്ചു.എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്പനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. സമരത്തെ തുടർന്ന് 85 വിമാനങ്ങളാണ് റദ്ദാക്കിയത്. പ്രതിസന്ധി കുറക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ 20 എയർ ഇന്ത്യ വിമാനങ്ങള്‍ സർവീസ് നടത്തുമെന്നും കമ്പനി ഇന്ന് അറിയിച്ചിരുന്നു. വിമാനക്കമ്പനിയിലെ പ്രതിസന്ധി വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് സർക്കാർ ഇടപെട്ടത്.