കൊച്ചി: ഡോക്ടർ ഷഹന ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന് തുടർ പഠനത്തിന് വീണ്ടും അനുമതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠനം തുടരാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിറക്കി. അച്ചടക്ക നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി. ക്ലാസിൽ പങ്കെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. അച്ചടക്ക നടപടി കോടതി ശരിവെച്ചാൽ ഹാജർ സാധുവായി കണക്കാക്കില്ല.ഷഹനയുമായുള്ള വിവാഹത്തില്‍ നിന്ന് അവസാന നിമിഷമാണ് ഡോ. റുവൈസ് പിന്മാറിയത്. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.