പാലക്കാട്: അഞ്ച് ദിവസം മുൻപ് വീട്ടിൽ നിന്നും ബീഡി വാങ്ങാൻ പോയ വയോധികൻ ഇതുവരെയും വീട്ടിലെത്തിയില്ല. കിണാശ്ശേരി സ്വദേശിയായ വേലായുധനെ (70) കാണാനില്ലെന്ന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കി. ശനിയാഴ്ച വൈകുന്നേരം കയ്യില്‍ ഇരുപത് രൂപ മാത്രം വച്ച് വീടിന്റെ അടുത്തുള്ള കടയിലേക്ക് പോയതാണ്. പോകുമ്പോള്‍ മൊബൈല്‍ ഫോണോ, വാച്ചോ എടുത്തിരുന്നില്ല. സാധാരണനിലയ്ക്ക് തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും ആളെ കാണാതായതോടെ ഭാര്യ ലീലയും മകള്‍ ലൈജുവും പരിഭ്രാന്തരായി. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.കടയില്‍ പോകുന്നതിന് മുമ്പ് ബീഡി വാങ്ങാൻ കാശ് ചോദിച്ചപ്പോള്‍ ലീലയുമായി ചെറിയ തര്‍ക്കമുണ്ടായി. എന്നാല്‍ ഇതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് ലീലയുടെ സംസാരം സൂചിപ്പിക്കുന്നത്. വീടിന്‍റെ പടിക്കലെത്തിയപ്പോള്‍ ഏറെ നേരം തിരിഞ്ഞുനോക്കി നിന്നു, അപ്പോള്‍ എന്തുപറ്റിയെന്ന് താൻ ചോദിച്ചതായും ലീല പറയുന്നു.ദീര്‍ഘദൂരം നടക്കുന്നൊരു ശീലം വേലായുധനുണ്ടെന്നും കുടുംബം പറയുന്നു. അങ്ങനെ എവിടേക്കെങ്കിലും പോയതാണോ എന്നും സംശയമുണ്ട്. എന്നാലിത് അത്ര പതിവില്ലാത്തതിനാല്‍ തന്നെ ആശങ്കയിലാണിവര്‍.കൊച്ചിയിൽ ബോട്ട് മെക്കാനിക്കായിരുന്നു വേലായുധൻ. 34 വർഷമായി ലീലയും വേലായുധനും വിവാഹിതരായിട്ട്. ഒരു ദിവസം പോലും ഇവര്‍ പിരിഞ്ഞിരുന്നിട്ടില്ല. മക്കളും മറ്റ് കുടുംബാംഗങ്ങളുമെല്ലാം വേലായുധനായുള്ള അന്വേഷണത്തിലാണ്. പാലക്കാട് സൗത്ത് പോലീസും കേസെടുത്ത് അന്വേഷണം തുടങ്ങി.