ചിന്നക്കനാൽ: വീണ്ടും ചിന്നക്കനാലിലെ ജനവാസ മേഖലയിൽ ചക്കക്കൊമ്പന്റെ പരാക്രമം. ചിന്നക്കനാൽ സിങ്കുകണ്ടത്ത് ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ചക്കക്കൊമ്പൻ എന്ന കാട്ടാനയിറങ്ങിയത്. പ്രദേശവാസികൾ തുരത്തി ഓടിക്കാൻ ശ്രമിച്ചതോടെ ജനവാസ മേഖലയിലേക്കും പിന്നാലെ കൃഷിയിടത്തിലേക്കും നീങ്ങി ചക്കക്കൊമ്പൻ കൃഷികൾ നശിപ്പിക്കുകയായിരുന്നു.ഇന്ന് പുലർച്ചയോടെയാണ് ചക്ക കൊമ്പൻ വനത്തിലേക്ക് മടങ്ങിയത്. തുടർച്ചയായി ചക്കക്കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ അരിക്കൊമ്പന്റെ വിഹാര കേന്ദ്രമായിരുന്ന ഈ പ്രദേശത്തുനിന്ന് കൊമ്പനെ മാറ്റിയതിനുശേഷം കാട്ടാന ആക്രമണങ്ങളിൽ കുറവ് ഉണ്ടായിരുന്നു.എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണം മേഖലയിൽ സജീവമാവുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ട് പേരാണ് മേഖലയിൽ കൊല്ലപ്പെട്ടത്. ഇതിന് പുറമേയാണ് ചക്ക കൊമ്പൻ വീടുകളും റേഷൻ കടകളും ആക്രമിക്കുന്നത്.കഴിഞ്ഞ ദിവസം ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വീട് അടിച്ചു തകർത്തു. വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. 301 കോളനിയിലെ ഗോപി നാഗന്‍റെ വീടാണ് തകർത്തത്. മാസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു മുങ്ങിമരിച്ച ഗോപി നാഗന്റെ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!