കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണമെന്ന ആവശ്യവുമായി സമസ്ത രംഗത്ത്. ഏപ്രിൽ 26-ന് നടത്താൻ നിശ്ചയിച്ച ലോക്‌സഭ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ.കെ. ആലിക്കുട്ടി മുസ്ലിയാരും ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ സന്ദേശം അയച്ചെന്നും സമസ്ത വ്യക്തമാക്കി.വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ നിസ്കാരം നിർവഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും സംഘം ചേർന്ന് നിർവഹിക്കേണ്ട ആരാധനയാണ് ജുമുഅ നിസ്‌കാരം. വോട്ടർമാർക്കും ഡ്യുട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കും. മാത്രമല്ല പോളിങ്ങനെയും ഇത് സാരമായി ബാധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും ഇരുവരും അഭ്യർഥിച്ചു