തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കാൻ ആലോചന. മിതമായ നിരക്കില്‍ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് തീരുമാനം. പുത്തൻ ആശയത്തിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.ഡ്രൈവിംഗ് സ്‌കൂളുകളുടെ മികച്ച പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനം വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും. ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെഎസ്ആർടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കും.അതേസമയം, ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തശേഷം കൊണ്ട് വന്ന ആദ്യ ആശയം കേരളത്തിലെ എല്ലാ യൂണിറ്റുകളിലും മിന്നൽ വേഗത്തിൽ കെഎസ്ആർടിസി നടപ്പിലാക്കിയിരുന്നു. ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി കൊണ്ട് വലിയ ലാഭമാണ് കെഎസ്ആർടിസി സൃഷ്ടിച്ചിരിക്കുന്നത്.ഇതിലൂടെ ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി 13,101 ലിറ്റർ ഡീസൽ ഉപഭോഗം കുറയ്ക്കുന്നതുവഴി 12,51,392 രൂപ ഡീസൽ തുകയിനത്തിൽ ലാഭിക്കുകയും 2,09,825 രൂപ മെയിന്റനൻസ് തുകയിനത്തിൽ ലാഭിക്കുകയും കിലോമീറ്ററിന് നാലു രൂപ സ്പെയർപാർട്സ് കോസ്റ്റിന്റെ ഉൾപ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്. ഇത്തരത്തിൽ കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലാഭിക്കാൻ കഴിയുന്നത് 4,38,36,500 രൂപയാണ്. ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളും മലയോര/ആദിവാസി/തോട്ടംതൊഴിലാളി/തീരദേശ/കോളനി മേഖലകളിലേക്കും ഉള്ള സർവീസുകൾ നിലനിർത്തി മറ്റുള്ള സർവീസുകളിലെ ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി കൊണ്ട് ഈ ആശയം നടപ്പാക്കിയത്.