കൊല്ലം: കെഎസ്ആർടിസി കണ്ടക്ടറുടെ ഭാര്യ നൃത്തസംഘം സഞ്ചരിച്ച ട്രാവലറിന് മുന്നിൽ ചാടി മരിച്ചു. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയിൽ മീനംകോട് വീട്ടിൽ വിജേഷിന്റെ ഭാര്യ ആർ. രാജി(38) ആണ് മരിച്ചത്. പുനലൂർ ഡിപ്പോയിലെ കണ്ടക്ടറാണ് വിജേഷ്. ഇയാളെ കാണാതായി. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് രാജി വാഹനത്തിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.കുന്നിക്കോട്- പത്തനാപുരം റോഡിൽ ആവണീശ്വരം റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. നൃത്തസംഘം സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് യുവതി അപ്രതീക്ഷിതമായി എടുത്തുചാടുകയായിരുന്നെന്ന് വാഹനത്തിന്റെ ഡ്രൈവർ ശ്രീജിത്ത് പറഞ്ഞു. പട്ടാഴി അരുവിത്തറ തേവരുകുന്ന് മഹാദേവ ക്ഷേത്രത്തിൽ ഉത്സവപരിപാടി കഴിഞ്ഞുമടങ്ങിയ ആയൂർ ഇളമാട് സ്വദേശികളായിരുന്നു വാഹനത്തിലെ യാത്രക്കാർ. പിന്നാലെ വന്ന നൃത്ത സംഘത്തിന്റെ മറ്റൊരുവാഹനത്തിൽ യുവതിയെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവ സമയം മുതൽ കാണാതായ ഭർത്താവ് വിജേഷിനെ കണ്ടെത്താൻ കുന്നിക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ദമ്പതിമാർ ഒരുമിച്ച് വീടുവിട്ടിറങ്ങിയതായി പറയുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ഇവർ വീട് പണയപ്പെടുത്തി ലോണെടുക്കുന്നത് സംബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് സംസാരിച്ചിരുന്നതായി വിളക്കുടി ഗ്രാമപ്പഞ്ചായത്തംഗം സുനി സുരേഷ് പറഞ്ഞു. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: അക്ഷയ, അക്ഷര.