ന്യൂഡൽഹി: പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ ഉപേക്ഷിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഗതാഗത മേഖലയെ പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം കരടുരേഖ പുറത്തിറക്കി. അടുത്ത വർഷം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും.ഏപ്രിൽ ഒന്നിന് ശേഷം 15 വർഷത്തിലേറെ പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കി നൽകേണ്ടതില്ലെന്നാണ് സർക്കാർ നിർദേശം. കോർപ്പറേഷൻ വാഹനങ്ങൾക്കും ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾക്കും ഇത് ബാധകമാക്കും. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്രസർക്കാർ.പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ കേന്ദ്രസർക്കാർ ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ റോഡിൽ ഇറങ്ങാൻ അനുവദിക്കില്ല. വാഹന ഗതാഗതവുമായി ബന്ധപ്പെട്ട കേന്ദ്ര നയം സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുത്തതായും നിതിൻ ഗഡ്കരി പറഞ്ഞു. ഇത് നടപ്പായാൽ കേരളത്തിൽ സർക്കാർ മേഖലയിലുള്ള കെഎസ്ആർടിസിയുടെ പഴക്കമുള്ള വാഹനങ്ങളും ഉപേക്ഷിക്കേണ്ടി വരും.