കോട്ടയം: മണർകാട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പേരേയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. അയർക്കുന്നം സ്വദേശി ഷജിൽ, വിജയപുരം സ്വദേശി ജിതിൻ എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി വടവാതൂർ കുരിശുകവലയ്ക്ക് സമീപം വച്ച് ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് വടവാതൂരിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.വടവാതൂരിൽ പ്രവർത്തിക്കുന്ന റബർ ഫാക്ടറിയിലെ ജീവനക്കാരനായ യുവാവ് ഇരുപതാം തീയതി രാത്രി മണിയോടുകൂടി വടവാതൂർ കുരിശുകവലയ്ക്ക് സമീപം ബൈക്കുമായി റോഡിൽനിന്ന സമയം പെട്ടിഓട്ടോറിക്ഷയിൽ എത്തിയ ഇവർ ഇവിടെ നിൽക്കുന്നതിനെ ചൊല്ലി യുവാവിനെ ചോദ്യം ചെയ്യുകയും, മർദ്ദിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കയ്യിൽ കരുതിയിരുന്ന ഇടിക്കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. മുഖ്യപ്രതിക്കായി തിരച്ചിൽ ശക്തമാക്കി.