വർക്കല: വീട്ടുകാരെ മയക്കി കിടത്തി 35,000 രൂപയും സ്വർണാഭരണങ്ങളും കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇലകമൺ ഹരിഹരപുരം ലൈം വില്ലയിൽ ശ്രീദേവിയമ്മ(74), മരുമകൾ കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസ് പ്രിൻസിപ്പൽ ദീപ (45), ശ്രീദേവിയമ്മയെ പരിചരിക്കുന്ന ഹോം നഴ്സ് വെഞ്ഞാറമൂട് സ്വദേശിനി സിന്ധു(40) എന്നിവരെയാണ് മയക്കിയശേഷം നേപ്പാൾ സംഘം പണവും സ്വർണവും കവർന്നത്.രണ്ടാഴ്ചത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ മോഷണം നടത്തിയത്. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ജനാർദന ഉപാധ്യായ(42), രാംകുമാർ(42) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടുജോലിക്കാരി സോഖില ഉൾപ്പെടെ മൂന്നു പേർക്കായി വ്യാപക തിരച്ചിൽ തുടരുന്നു.നേപ്പാൾ സ്വദേശിനി വീട്ടുജോലിക്കാരി സോഖില ഇലകമൺ ഹരിഹരപുരത്തുള്ള ശ്രീദേവിയമ്മയുടെ വീട്ടിൽ ജോലിക്കായി എത്തിയത് രണ്ടാഴ്ച മുൻപാണ്. വീട്ടുകാരെ നന്നായി നിരീക്ഷിച്ച ശേഷമാണ് സോഖില കവർച്ച ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. കൊട്ടാരക്കര പുത്തൂരിൽനിന്നാണ് സോഖില ശ്രീദേവിയമ്മയുടെ വീട്ടിലെത്തിയത്. സോഖിലയ്ക്ക് മലയാളം അറിയില്ലെന്ന് പൊലീസ് പറഞ്ഞു.സോഖിലയ്‌ക്കൊപ്പം മോഷണത്തിൽ പങ്കെടുത്തെന്നു കരുതുന്ന നേപ്പാൾ സംഘത്തിലെ 2 പേർ പരിസരത്ത് നേരത്തെ തങ്ങിയിരുന്നതായും സ്ഥലം ഇവർ നിരീക്ഷിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. മോഷണം നടന്ന വീടിനുള്ളിൽ ഒരു മുറിയിലാണ് ശ്രീദേവിയമ്മയും ഇവരെ പരിചരിക്കുന്ന ഹോംനഴ്സ് സിന്ധുവും ഉറങ്ങിയിരുന്നത്. തൊട്ടടുത്ത മുറിയിലായിരുന്നു ശ്രീദേവിയമ്മയുടെ മരുമകൾ ദീപ. ഉള്ളിൽ നിന്ന് ലോക്ക് ചെയ്തിരുന്ന ദീപയുടെ മുറി കുത്തിത്തുറന്നാണ് നേപ്പാൾ സംഘം പണവും സ്വർണവും അപഹരിച്ചതെന്നാണ് കരുതുന്നത്.കവർച്ച നടന്ന ചൊവ്വ രാവിലെ സോഖിലയുടെ സഹോദരൻ എന്നു പരിചയപ്പെടുത്തിയ ഒരാൾ ശ്രീദേവിയമ്മയുടെ വീട്ടിലെത്തിയിരുന്നു. സോഖിലയെ നാട്ടിലേക്കു കൊണ്ടുപോകാൻ അനുവദിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. കവർച്ച നടന്ന വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. ഏതു ലഹരിമരുന്നാണ് കലർത്തിയതെന്ന് കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്.ചൊവ്വ രാത്രി 9 മണിയോടെയായിരുന്നു സംഭവം. രാത്രി കഴിച്ച ചപ്പാത്തിയിലും കറിയിലുമാണ് ലഹരിമരുന്ന് കലർത്തിയതെന്നാണ് നിഗമനം. വീട്ടുകാരെല്ലാം ഉറക്കമായെന്നു ഉറപ്പാക്കിയശേഷം സോഖില നാലംഗ സംഘത്തെ വീട്ടിലേക്കു വരുത്തി. ഉള്ളിൽ കടന്ന നേപ്പാൾ സംഘം വീട്ടിലെ മുറികളെല്ലാം പരിശോധിച്ചു. ഒരു ബാഗിൽ സ്വർണവും പണവും നിറച്ചു രക്ഷപ്പെടാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിനിടെ, ശ്രീദേവിയമ്മയുടെ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മകൻ രാജീവ്, വീട്ടിലേക്കു നിരന്തരം ഫോൺ ചെയ്തെങ്കിലും ഭാര്യ ദീപ ഉൾപ്പെടെ ആരും എടുത്തില്ല. തുടർന്ന് ഏതാനും മീറ്റർ അകലെ താമസിക്കുന്ന ഇവരുടെ ബന്ധുവിനെ രാജീവ് ഫോണിൽ വിളിച്ചു. ഇവരും ദീപ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് ബന്ധുക്കൾ ശ്രീദേവിയമ്മയുടെ വീട്ടിലെത്തി.പരിശോധനയിൽ മുൻ ഗേറ്റും വീടിന്റെ വാതിലും തുറന്ന നിലയിലായിരുന്നു. വീട്ടിനുള്ളിലും പരിസരത്തും ആരോ ഓടുന്നതായി മനസ്സിലാക്കിയതോടെ സമീപവാസികളെ വിളിച്ചുകൂട്ടി. പരിസരവാസികൾ വീടിനുള്ളിൽ കയറിയപ്പോൾ ശ്രീദേവിയമ്മ, ദീപ, സിന്ധു എന്നിവർ മയക്കത്തിലായിരുന്നു. കൂടുതൽ പേർ സ്ഥലത്ത് എത്തി. ഈ സമയം ജനാർദന ഉപാധ്യായ വീടിന്റെ പിന്നിലെ മതിൽ ചാടുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇയാളെ പിടികൂടാൻ നാട്ടുകാർ പിന്നാലെ ഓടി. ഉയരമുള്ള മതിലിൽനിന്നു ചാടുന്നതിനിടെ കമ്പിയിൽ കാൽ കുരുങ്ങി ഇയാളുടെ കാലൊടിഞ്ഞു. അയിരൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.മോഷ്ടിച്ച പണവും സ്വർണവും അടങ്ങിയ ബാഗും പരിസരത്തുനിന്നു കണ്ടെടുത്തു. സ്ഥലത്തുനിന്നു രക്ഷപ്പെട്ട രാംകുമാറിനെ പുലർച്ചെയോടെ പരിസരത്തുനിന്നു തന്നെയാണു നാട്ടുകാർ പിടികൂടിയത്. ദീപയുടെ ആരോഗ്യനില ഇന്നലെ ഉച്ചയോടെയാണ് സാധാരണ നിലയിലായത്. എത്ര സ്വർണം നഷ്ടപ്പെട്ടെന്ന് വീട്ടുകാരുടെ പരാതിയിൽ പറയുന്നില്ല. ഭക്ഷണത്തിൽ ഏതു ലഹരി മരുന്നാണ് കലർത്തിയതെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!