കോഴിക്കോട്: കോടികളുടെ ആംബർ ഗ്രീസ് (തിമിംഗില ഛർദ്ദി) ഇടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയ യുവാക്കളെ പോലീസ് മോചിപ്പിച്ചു. സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി. രാജ്‍പാൽ മീണയുടെ നിർദേശപ്രകാരം ഡി.സി.പി. അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ ബേപ്പൂർ എസ്.ഐ. ഷുഹൈബും ഫറോക്ക് എസ്.ഐ. അനൂപും ചേർന്നാണ് പ്രതികളെ പിടികൂടിയത്.ഒറ്റപ്പാലം ചുനങ്ങാട് വരിക്കോടത്ത് വീട്ടിൽ മുഹമ്മദ് അഷ്ഫാഖ് (27), ചെർപ്പുള്ളശ്ശേരി ചവതക്കൽ വീട്ടിൽ മുഹമ്മദ് സാബിർ(28), ചെർപ്പുളശ്ശേരി ചളവറ ചീരക്കോട്ട് വീട്ടിൽ ഹംസത്തുൽ തശ്‌രീക് (24), പെരിന്തൽമണ്ണ താഴെക്കോട് പോത്തുകാടൻ വീട്ടിൽ മുഹമ്മദ് അജ്നാസ് (19), പെരിന്തൽമണ്ണ അമ്മിണികാട് കാളക്കണ്ടൻ വീട്ടിൽ മുഹമ്മദ് റമീസ് (20), മേലാറ്റൂർ എടപ്പറ്റ പട്ടണത്തു വീട്ടിൽ മുഹമ്മദ് തസ്‌രീഫ് (19), മേലാറ്റൂർ പുത്തൻകുളം പാക്കാട്ടിൽ വീട്ടിൽ ഫായിസ് (22) എന്നിവരാണ് പിടിയിലായത്. ഏഴുകോടി രൂപക്ക് ഇടപാട് ഉറപ്പിച്ച ശേഷം ആമ്പർ ഗ്രീസുമായി യുവാവ് മുങ്ങിയതിന് പിന്നാലെ പ്രതികൾ ഇടനിലക്കാരായ യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ജനുവരി 15-ന് വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുമ്പ് പറഞ്ഞുറപ്പിച്ച പ്രകാരം അഷ്ഫാകിന് ലഭിച്ച നാല് കോടി വിലമതിക്കുന്ന ആമ്പർ ഗ്രീസ് ഇടനിലക്കാരായ മറ്റുപ്രതികൾ മുഖേനെ സാദിഖ്റഹ്മാൻ, അഖിൽ നസിം, അബ്ദുൽമുഹ്സിൻ എന്നിവർ ചേർന്ന് മാറാട് സ്വദേശിയായ ആദർശ്, സഹോദരൻ അഖിലേഷ് എന്നിവർക്ക് കൈമാറി. ഇവർ മാറാട് സ്വദേശിയായ നിഖിലിന് കൈമാറാൻ ബേപ്പൂരിൽ എത്തുകയും നിഖിൽ പത്ത് കിലോയോളം തൂക്കംവരുന്ന ആമ്പർഗ്രീസ് തന്ത്രപൂർവ്വം കൈക്കലാക്കുകയും ചെയ്യുകയുമായിരുന്നു. ഇവർകൂടി അറിഞ്ഞു കൊണ്ടാണ് നിഖിൽ ആംബർ ഗ്രീസ് തട്ടിയെടുത്തത് എന്ന് ആരോപിച്ചാണ് അഷ്ഫാകിന്റെ നേതൃത്വത്തിലെത്തിയ പ്രതികൾ മൂന്നു കാറുകളിലായി ഇവരെ തട്ടിക്കൊണ്ട് പോയത്.വാഹനങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ നമ്പറുകളും സി.സി.ടി.വി ക്യാമറകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പെരിന്തൽമണ്ണ ഭാഗത്തുള്ളതായി കണ്ടെത്തി. പെരിന്തൽമണ്ണക്കടുത്തുള്ള കൊടികുത്തിമലയിലെ ഉൾഭാഗത്തുള്ള റിസോർട്ടിൽ വെച്ചാണ് മുഴുവൻ പ്രതികളെയും പോലീസ് പിടികൂടിയത്. പ്രതികൾ തട്ടിക്കൊണ്ടുപോയ നാല് പേരേയും മർദ്ദനമേറ്റ് അവശനിലയിൽ ഇവിടെ നിന്ന് കണ്ടെത്തി.സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്, അർജുൻ എ.കെ., ബേപ്പൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ലാലു, സി,പി,ഓമാരായ ഹാസിഫ്, ജിതിൻ ലാൽ, ബാബു, സ്വലാഹ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!