തിരുവനന്തപുരം: രണ്ടരവർഷത്തിന് ശേഷം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ സർക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രാജിവെച്ച മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിലാണ് സർക്കാറിന് വലിയ ബാധ്യത ഉണ്ടാകുന്നത്. 27 പേർക്കാണ് ഇനി ആജീവനാന്ത പെൻഷൻ കിട്ടുക. ഇത് കൂടാതെയാണ് പുതിയ മന്ത്രിമാരുടെ പുതുതായി എത്തുന്ന സ്റ്റാഫുകളുടെ ബാധ്യത. ഡിഎ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും 3450 രൂപ മുതൽ ആറായിരം രൂപ വരെയുള്ള പെൻഷലുമാണ് ഇവർക്ക് ലഭിക്കുക.ആൻറണി രാജുവിൻറെ സ്റ്റാഫിൽ ആകെയുണ്ടായിരുന്നത് 21 പേരായിരുന്നു. ഇതിൽ ഒരു അഡീഷനൽ സെക്രട്ടറിയും ഒരു ക്ലർക്കും സർക്കാർ സർവ്വീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ. ബാക്കി 19 ഉം രാഷ്ട്രീയ നിയമനം. 2 അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, നാലു അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനൽ പിഎ, ഒരു അസിസ്റ്റൻറ് , 4 ക്ലർക്ക്, ഓഫീസ് അസിസ്റ്റൻറ് 4 , രണ്ട് ഡ്രൈവര്‍മാരും ഒരു പാചകക്കാരനും വേറെ ഉണ്ടായിരുന്നു.മന്ത്രിയായിരുന്ന അഹമ്മദ് ദേവർ കോവിലിൻറെ സ്റ്റാഫിൽ ഉണ്ടായിരുന്നത് 25 പേരായിരുന്നു. ഏഴ് പേർ സർക്കാർ സർവ്വീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ, ബാക്കി രാഷ്ട്രീയ നിയമനം. പ്രൈവറ്റ് സെക്രട്ടറി സർക്കാർ സർവ്വീസിലേക്ക് തിരിച്ചു പോകും. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ മൂന്ന് പേരിൽ രണ്ട് പേർ രാഷ്ട്രീയ നിയമനം, അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിമാർ 4, ഇതിൽ രണ്ട് പേർ രാഷ്ട്രീയനിയമനം. ഒരു പിഎ, ഒരു അഡീഷനൽ പിഎയും , 4 ക്ലർക്കുമാർ, 5 പ്യൂൺമാർ, ഡ്രൈവർമാർ രണ്ട്പേരും രാഷ്ട്രീയ നിയമനമായിരുന്നു. പാചകക്കാരനും രാഷ്ട്രീയനിയമനമായിരുന്നു.രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ സർക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത; 27 പേഴ്സണൽ സ്റ്റാഫുകൾക്ക് ഇനി ആജീവനാന്ത പെൻഷൻ