റിയോ ഡി ജനൈറോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് അടുത്ത വർഷത്തെ കോപ്പ അമേരിക്കയിൽ കളിക്കാനാകില്ലെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ. നെയ്മറിന്റെ കാൽമുട്ടിലെ പരിക്ക് ഗുരുതരമാണെന്നും ഡോക്ടർ വ്യക്തമാക്കി. ഒക്ടോബർ 17-ന് യുറഗ്വായുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന്റെ കാൽമുട്ടിൽ പരിക്കേറ്റത്.2024 ജൂൺ 20-നാണ് കോപ്പ അമേരിക്ക ആരംഭിക്കുക. ജൂലായ് 14-നാണ് ഫൈനൽ. അതേസമയം അടുത്തവർഷം ഓഗസ്റ്റിൽ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് ഡോക്ടർ പ്രതീക്ഷ പ്രകടിപ്പിച്ചു. കാൽമുട്ട് ലിഗമെന്റ് ശസ്ത്രക്രിയ കഴിഞ്ഞാൽ സാധാരണമായി സുഖപ്പെടാൻ ഒൻപത് മാസമെടുക്കും. ക്ഷമ വേണം. ജീവശാസ്ത്രപരമായ ആ സമയത്തെ ബഹുമാനിക്കേണ്ടത് വളരെ പ്രധാനമാണ്. ലിഗമെന്റ് ശരിയാവാൻ എടുക്കുന്ന സമയമാണത്. അതിനു മുൻപുള്ള തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നത് അപക്വമാണെന്നും ഡോക്ടർ പറഞ്ഞു.ബ്രസീലിനുവേണ്ടി 129 മത്സരങ്ങളിൽനിന്നായി 79 ഗോളുകൾ നെയ്മർ നേടിയിട്ടുണ്ട്. 31-കാരനായ താരം നിലവിൽ സൗദി പ്രോ ലീഗ് ക്ലബായ അൽഹിലാലിലാണ് കളിക്കുന്നത്. നേരത്തേ പി.എസ്.ജി.ക്കുവേണ്ടി കളിച്ച താരത്തെ ഏതാണ്ട് 819 കോടി രൂപയ്ക്കാണ് സൗദി ക്ലബ് സ്വന്തമാക്കിയത്. പരിക്കേൽക്കുന്നതിനുമുൻപ് അൽ ഹിലാലിനുവേണ്ടി അഞ്ച് മത്സരങ്ങളിൽമാത്രമാണ് താരം ഇറങ്ങിയത്. ഒരു ഗോളും നേടി.