കൊല്ലം: ഒന്നും രണ്ടുമല്ല, 31 തവണയാണ് നിയമലംഘനം നടത്തിയതിന് പോലീസ് വാഹനം ഗതാഗത വകുപ്പിന്റെ എഐ ക്യാമറയിൽ കുടുങ്ങിയത്. പിഴയൊടുക്കാതെ വീണ്ടും പായുകയാണ് വാഹനം. കൊല്ലം സിറ്റി പോലീസിന്റെ വിവിധ സ്റ്റേഷനുകളുടെ പരിധിയിൽ പരിശോധനക്കായി കറങ്ങുന്ന കൺട്രോൾ റൂമിലെ സി.ആർ.വി. എട്ട് വാഹനമാണ് തുടർച്ചയായി നിയമലംഘനം നടത്തി നിരത്തിൽ കറങ്ങുന്നത്. ചവറ പോലീസ് സ്റ്റേഷൻ പരിധിയിലെ കൺട്രോൾ റൂമിലെ വാഹനമാണ് നിയമലംഘനം നടത്തിയത്.യാത്രക്കാർ സീറ്റ് ബെൽറ്റ് ഇടാത്ത കുറ്റത്തിനാണ് ഏറെയും പിഴ. ചവറ ടൈറ്റാനിയം ജങ്ഷനിലെ എ.ഐ. ക്യാമറയിലാണ് കൂടുതൽ തവണയും ഈ വാഹനം കുടുങ്ങിട്ടുള്ളത്. കഴിഞ്ഞ ജൂൺ 15 മുതൽ ഒക്ടോബർ 26 വരെ പിഴ ഇനത്തിൽ അടയ്ക്കാനുള്ളത് 23,000 രൂപയാണ്. ഇതിൽ അഞ്ചുതവണവീതം ആകെ 2,500 രൂപ മാത്രമാണ് പിഴ അടച്ചത്. സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ് വാഹനം. പിഴ വരുന്നതും അദ്ദേഹത്തിന്റെ പേരിലാണ്. പോലീസ് വകുപ്പിലെ വാഹനങ്ങൾ ഗതാഗതനിയമം ലംഘിച്ചാൽ മോട്ടോർവാഹനവകുപ്പ് ചുമത്തുന്ന പിഴത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ അടയ്ക്കണമെന്നാണ് ഡി.ജി.പി.യുടെ ഉത്തരവ്.പോലീസ് വകുപ്പിൽ ഗതാഗത നിയമലംഘനം ഒഴിവാക്കാൻ നൽകിയ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പിൽനിന്നു ദിനംപ്രതിവരുന്ന ചെല്ലാനുകളിൽനിന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. ഏത് ഉദ്യോഗസ്ഥനാണോ ഗതാഗതനിയമം ലംഘിക്കുന്നത് അതിനുള്ള പിഴ അടയ്ക്കുക എന്നുള്ളത് അയാളുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണെന്നും ഉത്തരവിൽ പറയുന്നു.